ജി സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും പാര്‍ട്ടി നിബന്ധനകള്‍ക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞു.

കണ്ണൂര്‍: ജി സുധാകരനെ പാര്‍ട്ടി അവഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്ന് തവണ ഫോണിൽ വിളിച്ചിട്ടും എടുത്തില്ലെന്നും പാര്‍ട്ടി നിബന്ധനകള്‍ക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നും അവഗണിച്ചുവെന്നത് അദ്ദേഹത്തിന്‍റെ തോന്നലാണെന്നും പിണറായി വിജയൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് ജി സുധാകരൻ വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. ജി സുധാകരനെ അവഗണിച്ചുവെന്ന് പറയുന്ന പ്രശ്നമേയില്ല. പാര്‍ട്ടിക്കകത്ത് ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവായിരുന്നു ജി സുധാകരൻ. ഒരു ഘട്ടത്തിലും അവഗണിച്ചിട്ടില്ല. അത് അദ്ദേഹത്തിന് തന്നെ ബോധ്യമുള്ള കാര്യമാണ്. ഒരു പരിധി നിശ്ചയിക്കുകയെന്നത് പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനമാണ്. അത് ആര്‍ക്കും മാറ്റാൻ കഴിയുന്നതല്ല. അത് അവഗണനയല്ല. 

അത്തരമൊരു നിബന്ധന വന്ന സാഹചര്യം ഉള്‍കൊള്ളാൻ കഴിയണം. അത് അദ്ദേഹത്തിന് ഉള്‍കൊള്ളാൻ കഴിഞ്ഞില്ല. അവിടെയാണ് അവഗണനയുടെ പ്രശ്നം വരുന്നത്. ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രത്യേകമായി മുറി അടക്കം അനുവദിച്ചിരുന്നു. എന്നാൽ, പഴയതുപോലെ കാര്യങ്ങള്‍ നിര്‍വഹിക്കാൻ കഴിയുന്നില്ലെന മാനസികാവസ്ഥയിൽ നിന്ന് തന്നെ അവഗണിച്ചിരിക്കുകയാണ് ഒരു തോന്നൽ അദ്ദേഹത്തിന് ഉണ്ടാവുകയാണ്. വാര്‍ത്തകള്‍ വന്നപ്പോള്‍ സുധാകരനെ വിളിച്ചു. ആദ്യം എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോള്‍ എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂര്‍വം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി. അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു. നാസര്‍ സുധാകരനോട് മുഖ്യമന്ത്രി വിളിച്ചിരുന്ന കാര്യം പറഞ്ഞപ്പോള്‍ വിളിച്ചില്ലെന്നാണ് സുധാകരൻ മറുപടി നൽകിയത്. മുഖ്യമന്ത്രിയെ കണക്ട് ചെയ്ത് തരാമെന്ന് നാസര്‍ പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും വിളിച്ചോളാമെന്നുമാണ് സുധാകരൻ പറഞ്ഞതെന്നും ഇടപെട്ടില്ലെന്ന് പറയുന്നത് കള്ളമാണെന്നും പിണറായി വിജയൻ പറഞ്ഞു.