സംസ്ഥാനത്ത് മദ്യശാലകളും ബാറുകളും തുറക്കുന്നു; നിയന്ത്രണവും സമയക്രമവും പ്രഖ്യാപിച്ച് മുഖ്യമന്ത്രി
രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തനസമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രി ബെവ്കോ ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുമെന്ന് വ്യക്തമാക്കി. നിയന്ത്രണങ്ങളോട് കൂടിയാകും ഇത്. രാവിലെ ഒമ്പത് മണിമുതൽ വൈകിട്ട് ഏഴ് വരെയാകും പ്രവർത്തനസമയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബാറുകളിൽ പാഴ്സൽ മാത്രമാകും ലഭ്യമാകുക. അപ്പ് വഴി ബുക്ക് ചെയ്താകും മദ്യ വിൽപ്പനയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ബെവ്കോ ആപ്പ് തന്നെയാണോ എന്നകാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത നൽകിയില്ല. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് പരിശോധിക്കുമെന്ന് പിണറായി പറഞ്ഞു. മദ്യവിൽപ്പന നടക്കുന്ന സ്ഥലങ്ങളിൽ ആൾക്കൂട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കൊവിഡ് വ്യാപന നിരത്തിക്കിലെ കുറവ് കണക്കിലെടുത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ പൂര്‍ണ്ണമായും ഇളവല്ല ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ജൂൺ 17 മുതലാകും ഇളവുകൾ. മിതമായ രീതിയിൽ പൊതുഗതാഗതം അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ,ബുധൻ, വെള്ളി ദിവസങ്ങളിലായി തുടരും. വിവാഹത്തിനും മരണാനന്തര ചടങ്ങിനും ഇരുപത് പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ പൊതുപരിപാടികളോ അനുവദിക്കില്ലെന്ന് അദ്ദേഹം വിവരിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona