മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ സത്യവാങ്മൂലം 

കൊച്ചി: വീണാ വിജയൻ സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി സത്യവാങ്മൂലം നൽകി. ഹർജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. 

‘’പൊതുതാൽപ്പര്യമെന്ന ഉദ്ദേശ ശുദ്ധി ഹർജിക്കില്ല. ഹർജിക്കാരനായ മാധ്യമപ്രവർത്തകൻ എം ആർ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹർ‍ജി. തന്നെയും തന്റെ മകളെയും ടാർഗറ്റ് ചെയ്യുകയാണ്. രണ്ട് കമ്പനികൾ തമ്മിലെ സാമ്പത്തിക ഇടപാടുകളാണ്. നിലവിൽ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നതിൽ മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കാത്ത നടപടി ഫെഡറൽ ബന്ധങ്ങളെ നിലനിർത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാകുമെന്നാണ് മറുപടി സത്യവാങ്മൂലത്തിലെ മറ്റൊരു പ്രധാന വാദം. മാസപ്പടി കേസിൽ അന്വേഷണം വേണ്ടെന്ന വിജിലൻസ് കോടതി ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയത് അംഗീകരിക്കാനാകില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 

ഹർജിയിൽ എല്ലാ എതിർകക്ഷികളേയും കേൾക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സി എം ആ‍ർ എൽ, വീണാ വിജയന്റെ എക്സാലോജിക് കമ്പനി, മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ ടി തുടങ്ങി പതിനഞ്ചോളം പേരാണ് ഹർജിയിൽ എതിർ കക്ഷികൾ. ജൂൺ 17ന് ഹർജി വീണ്ടും പരിഗണിക്കാനിരിക്കെ ആണ് മുഖ്യമന്ത്രി രേഖാമൂലം ഹൈ കോടതിയിൽ നൽകിയ മറുപടി പുറത്ത് വരുന്നത്. 

YouTube video player