വലിയ മാധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിന് ശുദ്ധമായി നടക്കുന്ന മന്ത്രിയെയും ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലല്ലോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദമെന്ന് മുഖ്യമന്ത്രി. കള്ളവാർത്തയ്ക്ക് വൻ പ്രചാരണം നൽകി ശുദ്ധമായി പ്രവർത്തിക്കുന്ന ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ആരോഗ്യവകുപ്പ് നിപയെ പ്രതിരോധിച്ച് ജയിച്ച് യശസോടെ നിൽക്കുന്ന സമയത്താണ് ഇല്ലാത്ത കാര്യം കെട്ടിച്ചമക്കാൻ ശ്രമമുണ്ടായത്. പരാതി ഉന്നയിച്ച ആളുകൾക്കെല്ലാം അതിൽ പങ്കുണ്ടെന്നാണ് മനസിലാകുന്നത്. അവർ അവിടേക്ക് എത്താൻ മറ്റാരെങ്കിലും പിന്നിൽ പ്രവർത്തിച്ചോയെന്നാണ് അറിയാനുള്ളത്. കള്ളവാർത്തയ്ക്ക് മാധ്യമങ്ങൾ വലിയ പ്രചാരണം നൽകി. ഈ രീതിയിലാണോ പോകേണ്ടതെന്ന് സ്വയംവിമർശനപരമായി കാണണം. ഇത് സർക്കാരിനെ താറടിക്കുന്നത് മാത്രമല്ല. ഇത് നാടിനെയാണ് അപകീർത്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രതിപക്ഷമാണ്, അല്ലാതെ ഭരണപക്ഷമല്ല. ഉള്ളത് പറയുമ്പോൾ മറ്റെയാൾക്ക് തുള്ളല് എന്ന രീതിയാണ് ഇവിടെ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ ചിലർ വരുമ്പോൾ വലിയ മാധ്യമങ്ങളെ മറികടക്കാനുള്ള മത്സരത്തിന് ശുദ്ധമായി നടക്കുന്ന മന്ത്രിയെയും ഓഫീസിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കേണ്ടതില്ലല്ലോ. കള്ളവാർത്തയ്ക്ക് പരമാവധി പ്രചാരണം കൊടുക്കാൻ ശ്രമിച്ചു. തിരുത്ത് കൊടുക്കുന്നത് എങ്ങിനെയാണ്? വീഴ്ച തുറന്ന് സമ്മതിക്കാൻ മാധ്യമങ്ങൾ ഇപ്പോഴും തയ്യാറായിട്ടില്ല. മാധ്യമങ്ങൾ തമ്മിലെ മത്സരത്തിന് ശുദ്ധമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്