പ്രതിഷേധകാലത്ത് വേദിപങ്കിട്ടെങ്കിലും  മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം ഒന്നും സംസാരിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് കാത്തുനിൽക്കാതെ മുഖ്യമന്ത്രി മടങ്ങി  

തിരുവനന്തപുരം: കോൺഗ്രസ് (Congress protest) പ്രതിഷേധങ്ങൾക്കിടെ ഒരേ വേദിയിലെത്തി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. തിരുവനന്തപുരം എകെജി ഹാളിൽ നടന്ന പരിപാടിയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. പ്രതിഷേധകാലത്ത് വേദിപങ്കിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പരസ്പരം ഒന്നും സംസാരിച്ചില്ല. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് കാത്തുനിൽക്കാതെ മടങ്ങിയ മുഖ്യമന്ത്രി പോകുമ്പോൾ തലകുലുക്കി യാത്ര പറഞ്ഞു.

മഹാകവി കുമാരനാശാന്റെ 150 -മത്തെ ജന്മവാർഷികാഘോഷവും കേരള കൗമുദിയുടെ 111 -മത്തെ വാർഷികാഘോഷവും ഉദ്ഘാടനം ചെയ്യാനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്. തിരുവനന്തപുരം ഏകെജി ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും അതിഥിയായിരുന്നു. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ പ്രതിപക്ഷ നേതാവ് ചടങ്ങിന് എത്തിയേക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അദ്ദേഹമെത്തി. 

'സ്വപ്ന പുറത്ത് വിട്ട ഓഡിയോയിൽ കൃത്രിമം നടന്നു', ആവർത്തിച്ച് ഷാജ് കിരൺ; ചോദ്യം ചെയ്യൽ അവസാനിച്ചു

കഴിഞ്ഞ ദിവസങ്ങളിലെ പോലെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യതകളുമുണ്ടായിരുന്നു. എന്നാൽ കൃത്യസമയത്ത് തന്നെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എത്തി. ഒരേ വേദിയിൽ ഒരു മണിക്കൂറോളം ഒന്നിച്ച് ഉണ്ടായിട്ടും ഇരുവരും പരസ്പരം ഗൗനിച്ചില്ല. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ മുഖ്യമന്ത്രി പ്രസംഗം ചുരുക്കി. കുമാരനാശാനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനവും ഉപഹാര സമർപ്പണവും മുഖ്യമന്ത്രി നിർവഹിച്ചു. പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രി വേദി വിട്ടു. സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഇരുവരും ഒന്നിച്ച് വേദിയിലെത്തിയത്. എസ്എൻഡിപി യോഗ ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനായിരുന്നു ചടങ്ങിലെ അധ്യക്ഷൻ. 

വിമാനത്തിലെ പ്രതിഷേധം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നു; 'ഗൂഢാലോചന വാദം' തള്ളി കോടിയേരി ബാലകൃഷ്ണന്‍