'തീയതി നോക്കിയാല്‍ അറിയാം', ഷാജിക്കെതിരായ കേസ് പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി
മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണത്തോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല
തിരുവനന്തപുരം: അഴിക്കോട് എംഎല്‍ എ കെ.എം ഷാജിക്കെതിരായ അഴിമതി കേസില്‍ വിജിലസ് അന്വേഷണത്തിന് അനുമതി നല്‍കിയത് പ്രതികാര നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാജിക്കെതിരായ നടപടിക്ക് സ്പീക്കറുടെ അനുമതി നേരെത്തെ വാങ്ങിയിരുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി അത് തീയതി നോക്കിയാൽ അറിയാമെന്നും ചൂണ്ടികാട്ടി.
അതേസമയം പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. വിവാദങ്ങളോട് ഇപ്പോള്‍ പ്രതികരിക്കാനില്ല, ശ്രദ്ധ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളില്‍ വേവലാതിപ്പെടുന്ന ആളല്ല ഞാന്‍, ചരിത്രം തീരുമാനിക്കട്ടെ ശരിയും തെറ്റുമെന്ന് പിണറായി കൂട്ടിച്ചേര്‍ത്തു.
സ്പ്രിംക്ലറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശുദ്ധമായ നുണയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ക്ക് പിന്നില്‍ ചിലരെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, ഇതെല്ലാം കണ്ടും നേരിട്ടുമാണ് ഇവിടെയെത്തിയതെന്നും വിവരിച്ചു. പുതിയ കാര്യങ്ങളേക്കുറിച്ച് തനിക്കില്ലാത്ത ആശങ്കയാണ് ചുറ്റുമുള്ളവര്‍ക്കെന്നും പറഞ്ഞ മുഖ്യമന്ത്രി മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണത്തോടും പ്രതികരിക്കാന്‍ തയ്യാറായില്ല.