പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപ അനുവദിച്ചത്

തിരുവനന്തപുരം: ജനുവരി മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി നടത്തിയ ക്രിസ്മസ് - പുതുവത്സര വിരുന്നിന് ചെലവായത് വൻ തുക. പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നിൽ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന് മാത്രം 1.2 ലക്ഷം രൂപയാണ് ചെലവായത്. പരിപാടിയുടെ ക്ഷണക്കത്ത് തയ്യാറാക്കിയ വകയിൽ 10,725 രൂപയും ചെലവായി. ഇത് മൂന്നും സര്‍ക്കാര്‍ ഖജനാവിൽ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. 

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനാണ് ഭക്ഷണം തയ്യാറാക്കിയ വകയിൽ 16,08,195 രൂപ അനുവദിച്ചത്. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തുള്ള സ്ക്വയര്‍ വൺ ഹോം മെയ്‌ഡ് ട്രീറ്റ്സ് എന്ന സ്ഥാപനത്തിനാണ് കേക്ക് തയ്യാറാക്കിയ വകയിൽ 1.2 ലക്ഷം രൂപ അനുവദിച്ചത്. ദിസ് ആന്റ് ദാറ്റ് എന്ന പരസ്യ കമ്പനിയാണ് പരിപാടിക്കായി ക്ഷണക്കത്ത് തയ്യാറാക്കിയത്. ഇവര്‍ക്കാണ് 10725 രൂപ നൽകിയത്. ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ട്രഷറിയിലെ എന്റര്‍ടെയ്ൻമെന്റ് ആന്റ് ഹോസ്‌പിറ്റാലിറ്റി അക്കൗണ്ടിൽ നിന്നാണ് പണം അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്