കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 'ക്യാപ്റ്റൻ' വിളിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ പ്രചാരണത്തിലെ തൻ്റെ പങ്കിനെക്കുറിച്ചും, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി ആധുനിക കേരളം രൂപപ്പെടുത്തുന്നതിനെക്കുറിച്ചും മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട്. 

കണ്ണൂർ: കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പേര് ‘ക്യാപ്റ്റൻ’ എന്ന് ഉപയോഗിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ തെരഞ്ഞെടുപ്പിലും തന്ത്രങ്ങൾ അപ്പോഴത്തെ സാഹചര്യമനുസരിച്ചാണ് ചെയ്യാറുളളത്. തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇത്തവണയും ഞാൻ ഉണ്ടാകണമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതത് സ്ഥലത്തിന്റെ പ്രത്യേകതകൾ നോക്കിയാണ് സ്ഥാനാർത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

YouTube video player

'വർ​ഗീയ പരാമർശത്തിൽ വിശദീകരണം നൽകി'; വെള്ളാപ്പള്ളി ഉദ്ദേശിച്ചത് മുസ്ലീം ലീ​ഗിനെയെന്ന് പിണറായി വിജയൻ

നമ്മുടെ നാടിപ്പോള്‍ നല്ലരീതിയിൽ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്‍റര്‍ ഓഫ് എക്സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്‍റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നിൽക്കാൻ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയൻ പറഞ്ഞു.

'ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തി', ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് മുഖ്യമന്ത്രി