ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉള്‍പ്പെട്ട എ പത്മകുമാര്‍ അടക്കമുള്ളവരെ പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്.
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉള്‍പ്പെട്ട എ പത്മകുമാര്‍ അടക്കമുള്ളവരെ പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ബാക്കി കാര്യങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ആളാണ് ആദ്യം ആരോപണം ഉന്നയിക്കുന്നത്. അവിടത്തെ ഒരു പീഠം കാണാനില്ലെന്ന് പറഞ്ഞ് രംഗത്തെത്തുന്നത്. അങ്ങനെയാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നാണ് പീഠം കണ്ടെത്തിയത്.
അവിടെ തന്നെ ഒരു ഗൂഢാലോചന നടന്നിരിക്കുകയാണ്. അതാണ് വളര്‍ന്ന് മറ്റു രീതിയിലേക്ക് എത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സമഗ്രമായ അന്വേഷണം നടക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ആ അന്വേഷണത്തിന്‍റെ ഉത്തരവാദിത്തം കോടതി തന്നെ ഏറ്റെടുത്തു. സര്‍ക്കാരും കോടതിയുടെ അഭിപ്രായത്തോട് അനുകൂലിച്ചു. അങ്ങനെയാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുന്നത്. അതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നൽകി. സര്‍ക്കാര്‍ ഇടപെട്ട് എസ്ഐടിയെ നിയന്ത്രിക്കുന്നവെന്ന സംശയമുണ്ടായി. ബാഹ്യശക്തികള്‍ ഇടപെടുന്നില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയിരുന്നു.
കുറ്റപത്രം വന്നശേഷം പാര്‍ട്ടിയിലുള്ളവര്‍ക്കെതിരായ നടപടികളിലേക്ക് കടക്കാമെന്നയായിരുന്നു കരുതിയിരുന്നത്. ജയിലിലായ ഘട്ടത്തിൽ നടപടികളിലേക്ക് പോയില്ല. അവരുടെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം വിശദീകരണം തേടുകയും പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ബാക്കി കാര്യങ്ങള്‍ അതിന്‍റെ വഴിക്ക് നടക്കും. നടപടിയെടുക്കുന്നതിന് കാര്യങ്ങള്‍ കൃത്യമായി മനസിലാക്കണം. അവരെ കേള്‍ക്കണം. ഇപ്പോള്‍ ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.



