പി ടി തോമസിന്‍റെ പൊതുദർശന ചടങ്ങ് കഴിഞ്ഞ് മടങ്ങി പോകുമ്പോൾ ആണ് അപകടം സംഭവിച്ചത്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ (CM Pinarayi VIjayan) പൈലറ്റ് വാഹനം (Pilot Vehicle) അപകടത്തിൽ പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇന്നലെ അന്തരിച്ച കോൺഗ്രസ് നേതാവും എം എൽ എയുമായ പി ടി തോമസിന്‍റെ പൊതുദർശന ചടങ്ങ് കഴിഞ്ഞു പോകുമ്പോൾ ആണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിന് അപകടം സംഭവിച്ചത്.

തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രിക്ക് വൈകിട്ടോടെയാണ് പിടിക്ക് അന്തിമോപചാരം അ‍ർപ്പിക്കാനെത്താനായത്. പി എൻ പണിക്കരുടെ സ്മരണാർത്ഥം പൂജപ്പുരയിൽ സ്ഥാപിച്ച വെങ്കല പ്രതിമ അനാവരണം ചെയ്യാനായിരുന്നും രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്. പരിപാടിക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി, പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം പി ടിക്ക് അന്തിമോപചാരം അർപ്പിച്ചത്. പി ടി തോമസിന്റെ കുടുംബാം​ഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.

കണ്ണീരണിഞ്ഞ് പ്രവർത്തകർ, മുദ്രാവാക്യ മുഖരിതമായി യാത്രയയപ്പ്; പിടി തോമസ് ഇനി 'ജ്വലിക്കുന്ന കനലോർമ്മ'