ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യേകം മുഖ്യമന്ത്രി പ്രതിപാദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുള്ള ജനമനസുകളുടെ നിശ്ചയദാർഢ്യം തൊട്ടറിയുന്നുവെന്ന് പിണറായി വിജയന്‍. ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നൽകുന്നവർ, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏൽപ്പിക്കുന്നവർ, സമ്പാദ്യക്കുടുക്ക അപ്പാടെ ഏൽപ്പിക്കുന്ന കുട്ടികൾ എന്നിവരെയെല്ലാം മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശംസിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിതീവ്ര മഴയും അതിന്‍റെ ഫലമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. അതിൽ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവർത്തിച്ചു പറയേണ്ട കാര്യമാണ്. ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രത്യേകം മുഖ്യമന്ത്രി പ്രതിപാദിച്ചു.

ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോൾ ശ്രീനാഥ് നമ്പൂതിരി കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുകയെന്നും കുറിച്ചാണ് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.