Asianet News MalayalamAsianet News Malayalam

'സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നു'; കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ  ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്പെയിനിൽ അണിചേരണം'

CM Pinarayi Vijayan press meet against drug use
Author
First Published Sep 16, 2022, 6:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരി സാമൂഹ്യ വിപത്താണ്. വർധിച്ച് വരുന്ന ലഹരി ഉപയോഗം ഗൗരവത്തോടെ കാണുന്നു. നാടാകെ അണിനിരന്ന് പ്രതിരോധിക്കണം. ലക്കു കെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല സമൂഹത്തെ ആകെ ബാധിക്കുന്നുണ്ട്. ലഹരിയെ പിൻപറ്റിയുള്ള ക്രിമിനൽ പ്രവർത്തനം സമാധാനം തകർക്കുന്നു. യുവജനങ്ങളിലാണ് ലഹരി ഉപയോഗം അധികം. മാരക വിഷവസ്തു സങ്കലനം ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയും വര്‍ധിച്ചു. സർക്കാർ തലത്തില്‍  നിയമം നടപ്പാക്കാൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, അതുകൊണ്ട് മാത്രം ലക്ഷ്യം പൂർണമാകില്ല. മയക്കു മരുന്ന് വിപത്തിനെതിരെ സുശക്തമായ പഴുതില്ലാത്ത പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള കർമ്മ പദ്ധതി ഗാന്ധി ജയന്തി ദിനമായ  ഒക്ടോബർ രണ്ടിന് ആരംഭിക്കും. എല്ലാവരേയും അണിനിരത്തിയായിരിക്കും കര്‍മ്മപദ്ധതി. എല്ലാവരും ക്യാമ്പയിനിൽ അണിചേരണം. ലഹരിവിരുദ്ധ സമിതികൾ എല്ലാ മേഖലയിലും സംസ്ഥാനതലം മുതൽ തദ്ദേശ വാർഡിൽ വരെ  രൂപീകരിക്കും.  

നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ചങ്ങല  സംഘടിപ്പിക്കും. പ്രതീകാത്മകമായി ലഹരിവസ്തുക്കൾ കത്തിക്കും. ബസ് സ്റ്റാന്റും റെയിൽവേ സ്റ്റേഷനും അടക്കം പൊതു ഇടങ്ങളിൽ ജനജാഗ്രതാ സദസും സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങൾ ലഹരി വിൽക്ക്ല്ലെന്ന ബോർഡ് പ്രദർശിപ്പിക്കണം. പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരുടെ നമ്പറടക്കം ബോർഡ് വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തെരുവുനായകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. തെരുവുനായകളെ കൊന്നതുകൊണ്ട് പരിഹാരമാകില്ല. നായ്‍ക്കളെ തല്ലിക്കൊന്ന് കെട്ടിത്തൂക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ പ്രശ്നത്തിന് പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സെപ്തംബര്‍ പേവിഷ  പ്രതിരോധ മാസം. സെപ്‍തംബര്‍ 20 വരെ നീണ്ടുനില്‍ക്കുന്ന തീവ്രവാക്സീന്‍ യജ്ഞം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു. റാബീസ് വാക്സീനുകളുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടത് കേന്ദ്രമാണ്. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios