മലപ്പുറം കളക്ടറുമായി സമ്പര്‍ക്കം: മുഖ്യമന്ത്രിയും ഏഴ് മന്ത്രിമാരും സ്പീക്കറും സ്വയം നിരീക്ഷണത്തിൽ
മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ പോയതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ വാർത്താ സമ്മേളനം ഉണ്ടായിരിക്കില്ലെന്ന് ഓഫീസ് അറിയിച്ചു
തിരുവനന്തപുരം: കൊവിഡ് സമ്പര്‍ക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടര്‍ന്ന് സ്വയം നിരീക്ഷണത്തിൽ പോകാൻ മുഖ്യമന്ത്രി. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കളക്ടറുമായി സമ്പര്‍ക്കത്തിൽ ആയതിനെ തുടര്‍ന്നാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച സംഘമാകെ സ്വയം നിരീക്ഷണത്തിൽ പോകാൻ തീരുമാനിച്ചത്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിൽ ഉണ്ടായിരുന്നു. എന്നാൽ മറ്റ് പ്രശ്നങ്ങളില്ലാത്തതിനാൽ ഗവര്‍ണര്‍ നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം ഇല്ലെന്നാണ് രാജ്ഭവൻ വൃത്തങ്ങൾ അറിയിക്കുന്നത്.
മുഖ്യമന്ത്രിയും 7 മന്ത്രിമാരും ആണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്. മുഖ്യമന്ത്രി പിണറായി. മന്ത്രി ഇ പി ജയരാജൻ . കെ കെ ശൈലജ. എ കെ ശശീന്ദ്രൻ, എ സി മൊയ്തീൻ,വി എസ് സുനിൽകുമാർ , കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ കെ ടി ജലീൽ എന്നീ മന്ത്രിമാരും സ്പീക്കർ ശ്രീരാമ കൃഷ്ണനും നിരീക്ഷണത്തിൽ പ്രവേശിച്ചു.
ആന്റിജൻ പരിശോധന നടത്തിയെന്നും കൊവിഡ് ഫലം നെഗറ്റീവാണെന്നും മന്ത്രി എസി മൊയ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയും ആന്റിജൻ പരിശോധനക്ക് വിധേയനാകും. ഡിജിപി ലോക് നാഥ് ബെഹ്റ നിരീക്ഷണത്തിൽ പോകുന്നതായിനേരത്തെ തന്നെ അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോസ്ഥരും സ്വയം നിരീക്ഷണത്തിലാണ്.
കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും ഡിജിപി അടക്കം ഉദ്യോഗസ്ഥരും കരിപ്പൂർ സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങൾക്ക് അകമാണ് മലപ്പുറം കളക്ടറും എസ്പിയും അടക്കമുള്ളവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്ക പട്ടികയിൽപ്പെട്ടത് കൊണ്ടാണ് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംഘത്തിലെ എല്ലാവരും സ്വയം നിരീക്ഷണത്തിൽ പോകാനാണ്തീരുമാനം .
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം എല്ലാവര്‍ക്കും ആന്‍റിജൻ പരിശോധന അടക്കമുള്ള കാര്യങ്ങളും ആരോഗ്യ വകുപ്പ് മുൻകയ്യെടുത്ത് നടത്തുന്നുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിലായതോടെ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയിൽ അടക്കം മാറ്റം വരുത്തിയിട്ടിണ്ട്. മുഖ്യമന്ത്രി പങ്കെടുക്കേണ്ട തിരുവനന്തപുരത്ത് സഹകരണ -ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയ പതാക ഉയർത്തും. മറ്റ് ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും.