'ആളുകളെ പറ്റിച്ചിട്ട് ന്യായീകരിക്കാൻ നടക്കരുത്, നാണം വേണ്ടേ...'; ലീഗ് എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി
ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പരാമർശിച്ച എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
തിരുവനന്തപുരം:മഞ്ചേശ്വരം മുസ്ലിം ലീഗ് മുൻ എംഎൽഎ എം സി കമറുദ്ദീന്‍ ഉൾപ്പെട്ട ഫാഷൻ ഗോൾഡ് തട്ടിപ്പ് ( Fashion Gold Scam ) കേസുമായി ബന്ധപ്പെട്ട് ലീഗ് എംഎൽഎയോട് സഭയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ (CM pinarayi vijayan ). ഫാഷൻ ഗോൾഡ് തട്ടിപ്പല്ലെന്നും ബിസിനസ് പൊളിഞ്ഞതാണെന്നും സഭയിൽ പരാമർശിച്ച മുസ്ലിം ലീഗ് എംഎല്‍എ ( muslim league MLA ) എൻ ഷംസുദ്ദീനോടാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുതെന്നും ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്. നാണം വേണ്ടേയെന്നും പിണറായി ചോദിച്ചു.
''കുറ്റവാളികളെ സംരക്ഷിക്കാനിങ്ങനെ പരസ്യമായി പുറപ്പെടരുത് അത് ബിസിനസ് തകർന്നതാണ് പോലും.
ആളുകളെ വഞ്ചിച്ച് പൈസയും തട്ടിയിട്ട് ന്യായീകരിക്കാൻ നടക്കരുത്''. അതിൽ നാണം വേണ്ടേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. തുടർന്ന് പ്രതിപക്ഷ നിരയിൽ നിന്നും പ്രതിഷേധ സ്വരമുയർന്നു. ഇതോടെ ഇത്തരം പ്രയോഗങ്ങളിൽ ചൂടായില്ലെങ്കിൽ മറ്റെന്തിലാണ് ചൂടാകുകയെന്ന് മുഖ്യമന്ത്രി തിരിച്ച് ചോദിച്ചു. പരസ്യമായി തട്ടിപ്പ് നടന്നിട്ട് നമ്മുടെ സഭയിലെ ഒരംഗം അതിനെ ന്യായീകരിക്കുകയെന്നാൽ അതിന്റെ അർത്ഥമെന്താണെന്നും പിണറായി ചോദിച്ചു.