വോട്ടെണ്ണലിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ മാറ്റിയെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണെന്ന് വ്യക്തമാകുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന മാർച്ച് 16-ന് തന്നെ അദ്ദേഹം ബയോ മാറ്റിയിരുന്നു.  

തിരുവനന്തപുരം: വോട്ടെണ്ണലിന് തൊട്ടു മുമ്പേ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ തിരുത്തി എന്ന തരത്തലുള്ള വാര്‍ത്തകൾ തെറ്റ്. മുഖ്യമന്ത്രി മാറി പിബി മെമ്പർ എന്ന് മാറ്റിയെന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണങ്ങൾ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം, മാര്‍ച്ച് 16ന് തന്നെ ഔദ്യോഗിക സ്ഥാനം മാറ്റി പാര്‍ട്ടി സ്ഥാനം ബയോയിൽ ഉൾപ്പെടുത്തുകയായിരുന്നു. ഈ പ്രചാരണത്തിനെതിരെ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയും ഫേസ്ബുക്കിൽ വിമര്‍ശനം കുറിച്ചു. വോട്ടെടുപ്പ് ഫലം ഭയന്ന് മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറെടുക്കുന്നു എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം തന്നെ മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മാറ്റം വരുത്തിയിരുന്നു. ഔദ്യോഗിക പദവികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി 'ചീഫ് മിനിസ്റ്റർ' എന്നതിന് പകരം 'പോളിറ്റ് ബ്യൂറോ മെമ്പർ, സിപിഐഎം എന്ന് അദ്ദേഹം നേരത്തെ തന്നെ പുതുക്കിയിരുന്നു. കൂടാതെ, ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്, കേരള' എന്ന ഔദ്യോഗിക പേജിൽ നിന്ന് മുഖ്യമന്ത്രിയുടെ ചിത്രം മാറ്റി സർക്കാരിന്റെ ഔദ്യോഗിക മുദ്രയാക്കിയതും പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായുള്ള നടപടിയായിരുന്നു. മാസങ്ങൾക്ക് മുമ്പ് നടന്ന സാങ്കേതികമായ ഈ മാറ്റത്തെ ഇപ്പോൾ വലിയ രാഷ്ട്രീയ 'സ്കൂപ്പ്' ആയി അവതരിപ്പിക്കുന്ന പ്രചാരണങ്ങൾക്കെതിരെ ബിനീഷ് കോടിയേരി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് മിനിമം ധാരണയില്ലാതെയാണ് ഇത്തരം വാർത്തകൾ ചമയ്ക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ആത്മവിശ്വാസത്തിൽ മുന്നണികൾ, പോര് മുറുകുന്നു

ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് ക്യാമ്പ്. വികസനത്തുടർച്ചയ്ക്കായി ജനങ്ങൾ വോട്ട് ചെയ്തതായും ഇക്കുറി എൽ.ഡി.എഫ് ചരിത്രം സൃഷ്ടിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു. ബിജെപിക്ക് സംസ്ഥാനത്ത് ഒരിടത്തും അക്കൗണ്ട് തുറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, എൽ.ഡി.എഫിന്റെ അവകാശവാദങ്ങൾ വോട്ടെണ്ണൽ തുടങ്ങുന്നത് വരെ മാത്രമേ നിലനിൽക്കൂ എന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് തിരിച്ചടിച്ചു. കണ്ണൂർ ഉൾപ്പെടെയുള്ള ശക്തികേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം നടത്തി യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കേരളം ആകാംക്ഷയുടെ മുനമ്പിലാണ്.