സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങൾക്കെതിരെ വി.ഡി. സതീശൻ രൂക്ഷമായി പ്രതികരിച്ചു. സ്ത്രീകളാണ് പ്രധാന ഇരകളെന്നും, അന്തരിച്ച മാധ്യമപ്രവർത്തകൻ ജിജോ ജോണിനെതിരായ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുനഃപരിശോധിക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. സൈബർ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകൾ സ്ത്രീകളാണെന്നും, സാധാരണ സ്ത്രീകളെയാണ് പലപ്പോഴും ഇക്കൂട്ടർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത മനുഷ്യരാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടൻ്റ് അന്തരിച്ച ജിജോ ജോൺ പുത്തേഴത്തിനെതിരെ മരണശേഷം നടന്ന സൈബർ ആക്രമണം അതിക്രൂരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചു കിടക്കുന്ന മാധ്യമപ്രവർത്തകനെയും കുടുംബത്തെയും കുറിച്ച് എത്ര മോശമായാണ് അപവാദങ്ങൾ പ്രചരിപ്പിച്ചത്. മരിച്ചു കിടക്കുമ്പോൾ പോലും യാതൊരു മര്യാദയും കാണിക്കുന്നില്ല. ജിജോയെയും കുടുംബത്തെയും ആക്രമിക്കുന്നവർക്ക് ചില രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയക്കാരെക്കുറിച്ച് എന്തുവേണമെങ്കിലും വിമർശിച്ചോളൂ, എന്നാൽ പാവപ്പെട്ടവരേയും സ്ത്രീകളേയും വെറുതെ വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തൊക്കെ നുണകളാണ് ഇവർ പറഞ്ഞു പരത്തിയത്. ഇത്തരം സൈബർ ആക്രമണങ്ങൾ കണ്ടിട്ടല്ല ജനങ്ങൾ വോട്ടുചെയ്യുന്നത് എന്ന് ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി റിവ്യൂ ചെയ്യാൻ സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.