കണ്ണൂർ തില്ലങ്കേരിയിൽ വീടിൻ്റെഅടുക്കളയിലെ പാത്രത്തിൽ മൂർഖൻപാമ്പിനെ കണ്ടെത്തി. ഇന്നലെ അർധരാത്രി ഒരുമണിയോടെയാണ് തില്ലങ്കേരിയിലെ മുനീറിൻ്റെ വീട്ടിൽ പാമ്പിനെ കണ്ടെത്തിയത്.
കണ്ണൂർ: അർധരാത്രി അടുക്കളയിൽ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന മൂർഖൻ പാമ്പിനെ വെട്ടിലാക്കി വീട്ടുപൂച്ചയുടെ കിടിലൻ ജാഗ്രത. "പൂച്ച സാർ എന്നാൽ സുമ്മാവല്ല..." എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് വളർത്തു പൂച്ച . വീട്ടിലെ ഓമനമൃഗങ്ങളുടെ സമയോചിതമായ ഇടപെടൽ മൂലം ദുരന്തത്തിൽ നിന്ന് രക്ഷപെടുന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് തില്ലങ്കേരിയിലെ പൂച്ചയുടെ ഈ രക്ഷാ പ്രവർത്തനം
കണ്ണൂർ തില്ലങ്കേരിയിലെ മുനീറിന്റെ വീട്ടിലാണ് സംഭവം.അർധരാത്രി കൃത്യം ഒരു മണി കഴിഞ്ഞിട്ടുണ്ടാകും. വീട്ടുകാരെല്ലാം നല്ല റക്കത്തിലാണ്. പെട്ടെന്നാണ് അടുക്കളയിൽ നിന്ന് പൂച്ചയുടെ അസാധാരണമായ കരച്ചിലും ബഹളവും കേൾക്കുന്നത്. സാധാരണ പോലെ എന്തെങ്കിലും ഇരപിടിക്കുന്നതാകുമെന്നാണ് ആദ്യം കരുതിയതെങ്കിലും, പൂച്ചയുടെ വിടാത്ത കരച്ചിൽ പന്തികേടാണെന്ന് മുനീറിന് തോന്നി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കഞ്ഞിക്കലത്തിൽ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് മുനീർ ഉടൻ തന്നെ രക്ഷാപ്രവർത്തകരെ ബന്ധപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട് വീട്ടിലെത്തുകയും മൂർഖൻ പാമ്പിനെ പിടികൂടുകയും ചെയ്തു.
