Asianet News MalayalamAsianet News Malayalam

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി പിരിവെടുക്കല്‍; വിവാദ ഉത്തരവ് പിന്‍വലിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

പ്രധാനധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് ആരോപിച്ച് അധ്യാപക സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഉത്തരവിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിർദേശം പിൻവലിച്ചിരിക്കുന്നത്.

Collection for school Mid day meal scheme; Director of Public Education withdrew the controversial order
Author
First Published Nov 18, 2023, 6:01 PM IST

തിരുവനന്തപുരം: ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി മുന്നോട്ട് കൊണ്ടു പോകണമെന്ന സർക്കാർ നിർദ്ദേശവുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ. പ്രധാനധ്യാപകർക്ക് ജനങ്ങളുടെ മുന്നിൽ കൈ നീട്ടേണ്ട സ്ഥിതി വരുത്തുമെന്ന് അധ്യാപക സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഉച്ച ഭക്ഷണ പദ്ധതിയുടെ ചുമതലയിൽ നിന്ന് പ്രധാനധ്യാപകരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി 20 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാൻ ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഇതിനെതിരെ കോടതിയെ സമീപിക്കാൻ അധ്യാപകർ തീരുമാനിച്ചതോടെയാണ് രണ്ട് ദിവസത്തിന് ശേഷം നിർദേശം പിൻവലിച്ചിരിക്കുന്നത്.

പരമാവധി പണം പിരിച്ചെടുക്കണം എന്നതടക്കമായിരുന്നു പുതുതായി രൂപീകരിക്കുന്ന സമിതിക്കുള്ള നിർദ്ദേശം. ഫണ്ട് കുറവ് മൂലം ഭക്ഷണം മുടങ്ങാതിരിക്കാനാണ് സമിതിയെന്ന് വിശദീകരിക്കുമ്പോഴും പദ്ധതിയിൽ നിന്നും സർക്കാരിൻ്റെ പിന്മാറ്റമാണോ എന്ന സംശയം പ്രതിപക്ഷ സംഘടനകൾ ഉന്നയിച്ചിരുന്നു. നേരത്തെ ഹൈക്കോടതി ഇടപെട്ടതോടെയാണ് കുട്ടികൾക്ക് ഭക്ഷണം കൊടുത്തതിന്‍റെ സെപ്റ്റംബർ വരെയുള്ള കുടിശ്ശിക നല്‍കിയത്. ഒക്ടോബറിലെ പണം ഇപ്പോഴും പ്രധാനാധ്യാപകർക്ക് കിട്ടാനുണ്ട്. ഫണ്ടിൽ കേന്ദ്ര-സംസ്ഥാന തർക്കം തുടരുന്നതിനിടെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമിതി രൂപീകരിക്കാനുള്ള ഉത്തരവിറക്കുന്നതും ഇതിനെതിരെ പ്രതിഷേധമുയരുന്നതും.

വാർഡ് മെമ്പർ രക്ഷാധികാരിയും പ്രധാന അധ്യാപകൻ കൺവീനറുമായി ഉച്ചഭക്ഷണ സംരക്ഷണ സമിതി 30 നുള്ളിൽ ഉണ്ടാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. പിടിഎ പ്രസിഡണ്ട്, മാനേജർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി അടക്കം 8 പേർ അംഗങ്ങൾ. ഫണ്ട് ലഭിക്കുന്നതിൽ കാലതാമസം ഉണ്ടായാൽ ഭക്ഷണം കൊടുക്കാനാണ് സമിതിയെന്ന് സർക്കുലറിൽ കൃത്യമായി പറഞ്ഞിരുന്നു. രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, പൗര പ്രമുഖർ എന്നിവരിൽ നിന്നം പലിശ രഹിത സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നാണ് നിർദ്ദേശം. ഫണ്ട് ലഭ്യമാകുന്ന മുറക്ക് സമിതിക്ക് പ്രധാന അധ്യാപകൻ പണം തിരിച്ചുനൽകുമെന്നായിരുന്നു ഉറപ്പ്. പിരിക്കാനാണ് നിർദ്ദേശമെന്നും സർക്കാറിൻ്റെ പിന്മാറ്റമാണെന്നും പ്രതിപക്ഷ സംഘടനകൾ വിമർശിക്കുന്നു.

'പരമാവധി പണം പിരിച്ചെടുക്കണമെന്ന് നിർദ്ദേശം'; സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി പുതിയ സമിതി

 

Follow Us:
Download App:
  • android
  • ios