മരട്; നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടിക പരിശോധിച്ച് നഷ്ടപരിഹാരനിർണയ സമിതി
നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടികയും ഉടമസ്ഥരേഖകളുമാണ് സമിതി ഇന്ന് പരിശോധിച്ചത്. 241 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് നഗരസഭ സർക്കാരിന് നൽകിയ പട്ടികയിലുണ്ട്.
കൊച്ചി: മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിർണയിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ അധ്യക്ഷനായുള്ള മൂന്നംഗസമിതിയുടെ ആദ്യ യോഗം കൊച്ചിയിൽ ചേർന്നു. നഷ്ടപരിഹാരത്തിന് അർഹരായ 241 ഫ്ലാറ്റ് ഉടമകളുടെ പട്ടിക സംസ്ഥാന സർക്കാർ സമിതിക്ക് കൈമാറി. മുന്‍ ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആര്‍ മുരുകേശന്‍ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
നഷ്ടപരിഹാരത്തിന് അർഹരായവരുടെ പട്ടികയും ഉടമസ്ഥരേഖകളുമാണ് സമിതി ഇന്ന് പരിശോധിച്ചത്. 241 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് നഗരസഭ സർക്കാരിന് നൽകിയ പട്ടികയിലുണ്ട്. 135 ഫ്ലാറ്റുടമകൾ ഉടമസ്ഥാവകാശ രേഖയും 106 പേർ വിൽപ്പന കരാറും നഗരസഭയിൽ ഹാജരാക്കിയിരുന്നു. 54 ഫ്ലാറ്റുകൾ നിർമ്മാതാക്കളുടെ പേരിൽ തന്നെയാണ്. വരും ദിവസങ്ങളിൽ ഉടമകളേയും സമിതി വിളിച്ചുവരുത്തി നഷ്ടപരിഹാരം സംബന്ധിച്ച തെളിവെടുപ്പ് നടത്തിയേക്കും.
Read More:മരട്; നഷ്ടപരിഹാരം നൽകാൻ യോഗ്യതയുള്ള ഫ്ലാറ്റ് ഉടമകളുടെ പട്ടിക സർക്കാരിന് കൈമാറി
അതേസമയം മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷറഫിനെ ചോദ്യം ചെയ്തു. അഷറഫ് പഞ്ചായത്ത് സെക്രട്ടറി ആയിരുന്ന കാലത്താണ് മരടിൽ നാല് ഫ്ലാറ്റ് സമുച്ഛയങ്ങൾ നിർമ്മിക്കാൻ അനുമതി നൽകിയിരുന്നത്.
ഫ്ലാറ്റുകൾ പൊളിപ്പിക്കുന്നത്തിനുള്ള കമ്പനികളെ തെരഞ്ഞെടുക്കാനും തുടർ നിർദ്ദേശം നൽകുന്നതിനുമായി ഇൻഡോറിൽ നിന്നുള്ള നിയന്ത്രിത സ്ഫോടന വിദഗ്ധൻ ശരത് ബി സർവാതെ ഇന്ന് വൈകിട്ടോടെ കൊച്ചിയിൽ എത്തിച്ചേരും. വെള്ളിയാഴ്ച സബ്കളക്ടറുടെ നേതൃത്വത്തിൽ ഫ്ലാറ്റുകൾ പരിശോധിച്ച ശേഷം പൊളിക്കുന്നതിന് കരാർ നൽകാൻ ഷോർട് ലിസ്റ്റ് ചെയ്ത കമ്പനികളുമായി സർവാതെ കൂടിക്കാഴ്ച്ച നടത്തും.