ആറ് ദിവസമായിട്ടും നടപടിയില്ല, ജി സുധാകരനെതിരെ കേസെടുക്കണം, ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി
പരാതി നൽകി അഞ്ച് ദിവസം ആയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ ആലപ്പുഴ സ്റ്റേഷനുകളിൽ പരാതി തട്ടി കളിക്കുകയാണെന്നുമാണ് ആക്ഷേപം
ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരായ പരാതിയിൽ ലോക്കൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് പരാതിക്കാരി ജില്ലാ പൊലീസ് മേധാവിയെ സമീപിച്ചു. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനം. അതേസമയം മന്ത്രിയുടെ തുറന്നു പറച്ചിലും മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യയുടെ പരാതിയും ആലപ്പുഴയിൽ രൂക്ഷമായ വിഭാഗീയതയുടെ തെളിവ് ആണെന്ന് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തുന്നു.
പരാതി നൽകി അഞ്ച് ദിവസം ആയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ ആലപ്പുഴ സ്റ്റേഷനുകളിൽ പരാതി തട്ടി കളിക്കുകയാണെന്നുമാണ് ആക്ഷേപം. ഇതേ തുടർന്നാണ് മന്ത്രിക്കെതിരെ കേസ് എടുക്കണം എന്ന ആവശ്യവുമായി പരാതിക്കാരി ജില്ലാ പൊലീസ് മേധാവി യെ സമീപിച്ചത്. അനുകൂല തീരുമാനം ഉണ്ടയില്ലെന്നകിൽ കോടതിയിൽ സ്വകാര്യ അന്യയായം ഫൈൽ ചെയ്യാൻ ആണ് തീരുമാനം.
പാർട്ടി നടത്തിയ അനുനയ നീക്കങ്ങൾ പോലും അവഗണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യ മന്ത്രി ജി സുധാകരന് എതിരെ വിട്ട് വീഴ്ച ഇല്ലാതെ നീങ്ങുന്നത് ശക്തമായ വിഭാഗീയ നീക്കത്തിന്റെ തെളിവ് ആണെന്ന് സിപിഎം സംസ്ഥാന നേതൃത്വ വിലയിരുത്തുന്നത്. അതേസമയം, തനിക്ക് എതിരെ വിവാദങ്ങൾ സൃഷ്ടിക്കുന്ന ആലപ്പുഴ സിപിഎമ്മിലെ പുതിയ ചേരിയെ ശക്തമായി ചെറുക്കാനാണ് ജി സുധാകരൻ തീരുമാനം.
സ്ഥാനാർഥി നിർണയത്തിനു ശേഷം ആലപ്പുഴയിൽ രൂക്ഷമായ വിഭാഗീയതയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന നേതൃത്വം. പരസ്യ പ്രതികരണം ഇതിനോടകം വിലക്കിയിട്ടുണ്ട്. എന്തായാലും സിപിഎമ്മിലെ തമ്മിൽ അടി അവർ തന്നെ തീർക്കട്ടെ എന്ന നിലപാടാണ് പ്രതിപക്ഷത്ത്. അതേസമയം, മന്ത്രിക്ക് എതിരായ പരാതിയിൽ വാർത്ത സമ്മേളതിന്റെ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും എന്ന് അമ്പലപ്പുഴ പൊലീസ് അറിയിച്ചു.