പറയാത്ത സ്ഥലങ്ങളിൽ പോകേണ്ട കാര്യമില്ലെന്നും എന്തെങ്കിലും കുറ്റം കണ്ടെത്തിയാൽ തനിക്ക് സ്ഥാനമാനങ്ങളെല്ലാം തന്ന പാർട്ടിക്ക് ശിക്ഷിക്കാനുള്ള അധികാരം ഉണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. 

തൊടുപുഴ: ദേവികുളത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്ന് മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ്. രാജേന്ദ്രൻ. പാർട്ടി പറഞ്ഞ സ്ഥലങ്ങളിലെല്ലാം പ്രചാരണത്തിന് പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പറയാത്ത സ്ഥലങ്ങളിൽ പോകേണ്ട കാര്യമില്ലെന്നും എന്തെങ്കിലും കുറ്റം കണ്ടെത്തിയാൽ തനിക്ക് സ്ഥാനമാനങ്ങളെല്ലാം തന്ന പാർട്ടിക്ക് ശിക്ഷിക്കാനുള്ള അധികാരം ഉണ്ടെന്നും രാജേന്ദ്രൻ പറഞ്ഞു. പാർട്ടി അന്വേഷണകമ്മീഷന് മുൻപാകെ ഹാജരായ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എസ് രാജേന്ദ്രൻ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ ദേവികുളം സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പാര്‍ട്ടിയുടെ അന്വേഷണം നടക്കുന്നത്. പാര്‍ട്ടി അന്വേഷണത്തില്‍ എസ് രാജേന്ദ്രന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ കണ്ടെത്തല്‍. ഇതോടെ എസ് രാജേന്ദ്രനെതിരെ നടപടിക്ക് സാധ്യതയുണ്ടെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 

ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ദേവികുളം എംഎല്‍എ സ്ഥാനാര്‍ത്ഥിയായി അഡ്വ. എ രാജയെ പാര്‍ട്ടി തെരഞ്ഞെടുത്തപ്പോള്‍ മുന്‍ എംഎല്‍എ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യോഗങ്ങള്‍ നടത്തുകയും വോട്ട് നല്‍കരുതെന്ന് ചിലരോട് പറഞ്ഞതായും ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. പാര്‍ട്ടി ജില്ലാ കമ്മറ്റി നിയോഗിച്ച രണ്ടംഗ സമിതിയാണ് മുന്‍ എംഎല്‍എയ്ക്കെതിരായ പരാതികള്‍ അന്വേഷിക്കുന്നത്. 

മൂന്നാറിലെ പ്രബല ജാതിയില്‍ സ്വാധീനമുള്ള എസ് രാജേന്ദ്രന്‍ ജാതീയമായ വേര്‍തിരിവുണ്ടാക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതികളുയര്‍ന്നിരുന്നു. അന്വേഷണ കമ്മീഷന് മുന്നില്‍ എസ് രാജേന്ദ്രനെതിരായ പരാതികള്‍ ശരിവെക്കുന്ന മൊഴികളാണ് ലഭിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. എസ് രാജേന്ദ്രന്‍റെ വാദം കേട്ട ശേഷം ,സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും നടപടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight