പത്തനംതിട്ടയിൽ വീണ്ടും സിപിഎം വഴിവെട്ടൽ; സ്വകാര്യഭൂമിയിൽ അതിക്രമിച്ചു കയറിയെന്ന് പരാതി
പാലക്കാത്തകിടി സ്വദേശി മോഹനന്റെ കൃഷിയിടത്തിലാണ് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറിയത്. മോഹനന്റെ ഭാര്യയുടെ പരാതിയിൽ ആറ് പേർക്കെതിരെ കീഴ്വായ്പൂര് പൊലീസ് കേസ് എടുത്തു.
പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് സ്വകാര്യഭൂമിയിൽ സിപിഎം പ്രവർത്തകർ അതിക്രമിച്ചു കയറി വഴിവെട്ടിയെന്ന് പരാതി. പാലക്കാത്തകിടി സ്വദേശി മോഹനന്റെ കൃഷിയിടത്തിലാണ് ഒരു സംഘം ആളുകൾ അതിക്രമിച്ചു കയറിയത്. മോഹനന്റെ ഭാര്യയുടെ പരാതിയിൽ ആറ് പേർക്കെതിരെ കീഴ്വായ്പൂര് പൊലീസ് കേസ് എടുത്തു.
തിരുവല്ല കുറ്റൂരിൽ സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വീട്ടുകാരെ ഉപദ്രവിച്ച് വഴിവെട്ടിയെന്ന പരാതി ഉയർന്ന് ദിവസങ്ങൾക്കിപ്പുറമാണ് കുന്നന്താനത്ത് നിന്നും പരാതി ഉയരുന്നത്. കഴിഞ്ഞ ദിവസം വെളുപ്പിനെ മൂന്ന് മണിക്കാണ് മോഹനന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലെ റബർതൈകൾ വെട്ടിമാറ്റി കൽഭിത്തി പൊളിച്ച് ഒരു സംഘം ആളുകൾ റോഡ് ഉണ്ടാക്കിയത്. തടയാൻ ശ്രമിച്ച മോഹനന്റെ ഭാര്യ ശാന്തകുമാരിയെ സിപിഎം പ്രാദേശിക നേതാക്കൾ മർദ്ദിച്ചെന്നും പരാതിയുണ്ട്
റിയൽ എസ്റ്റേറ്റ് മാഫിയയെ സഹായിക്കാനാണ് സിപിഎം നീക്കമെന്നാണ് മോഹനന്റെയും കുടുംബത്തിന്റെ ആരോപണം. വർഷങ്ങൾ മുന്പ് വില കൊടുത്ത് വാങ്ങിയ ഭൂമിയാണെന്നും വഴി വെട്ടിയ പ്രദേശമടക്കമുള്ള സ്ഥലത്തെ ആധാരം കൈയ്യിലുണ്ടെന്നും മോഹനൻ പറയുന്നു. തെളിവുകളടക്കം കാണിച്ചിട്ടും പൊലീസുകാരുടെ സാന്നിധ്യത്തിൽ സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ് വി സുബിൻ ഭീഷണിപ്പെടുത്തി. എന്നാൽ വർഷങ്ങളായി പ്രദേശത്തെ വീട്ടുകാർ ആശ്രയിച്ചിരുന്ന വഴി നവീകരിക്കുകയാണ് ചെയ്തതെന്നാണ് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. ഗുണഭോക്താക്കളായ വീട്ടുകാരുടെയും സഹകരണത്തോടെയാണ് വഴിവെട്ടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona