മൂന്നാറിൽ ദേവികുളം എംഎൽഎയുടെ അനധികൃത കെട്ടിടനിർമ്മാണം, പരാതി
മൂന്നാറിൽ എന്ത് നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി നിർബന്ധമാണ്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു
മൂന്നാർ: ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ മൂന്നാറിൽ അനധികൃതമായി കെട്ടിടം നിർമിക്കുന്നതായി പരാതി. അനുമതിയില്ലാതെ വീടിന്‍റെ രണ്ടാംനില നിർമിക്കുന്നുവെന്നാണ് ആരോപണം. പരാതിയെ കുറിച്ച് അന്വേഷിക്കാൻ ദേവികുളം സബ്കളക്ടർ മൂന്നാർ വില്ലേജ് ഓഫീസറെ നിയോഗിച്ചു. മൂന്നാർ ഇക്കാ നഗറിലാണ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീട്. ഈ വീടിന് മുകളിൽ രണ്ടാം നിലയുടെ നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
"
മൂന്നാറിൽ എന്ത് നിർമാണത്തിനും റവന്യൂ വകുപ്പിന്‍റെ അനുമതി നിർബന്ധമാണ്. സമാന രീതിയിൽ രണ്ടാംനില പണിത നിരവധി കെട്ടിടങ്ങൾ അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ടൗണിന്‍റെ ഹൃദയഭാഗത്താണ് എംഎൽഎയുടെ വീട്. ഇവിടെ പണി നടക്കുന്ന വിവരം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷം ആരോപിച്ചു. കെഎസ്ഇബിയുടെ ഭൂമി കയ്യേറിയാണ് എസ് രാജേന്ദ്രൻ വീട് നിർമിച്ചതെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്നും മഴയിൽ ചോർച്ച ഒഴിവാക്കാൻ വീടിന് മുകളിൽ ഷീറ്റ് മേയാനാണ് നിർമ്മാണമെന്നുമാണ് എംഎൽഎയുടെ വിശദീകരണം.