കൊച്ചിയിലെ സ്ത്രീധന പീഡനം; 'പൊലീസ് കേസ് അട്ടിമറിച്ചു, പ്രതികളുടെ ജാമ്യം റദ്ദാക്കണം', കോടതിയില്‍ ഹര്‍ജി
എറണാകുളം നോർത്ത് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചില്ലെന്നും ദുർബലമായ വകുപ്പുകൾ ചേർത്ത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു എന്നും ഹർജിയിൽ ആരോപണം ഉണ്ട്.
കൊച്ചി: സ്ത്രീധനത്തെ ചൊല്ലി കൊച്ചിയിൽ യുവതിയെയും അച്ഛനെയും ഭർത്താവും ബന്ധുക്കളും ചേർന്ന് ക്രൂരമായി പീഡിപ്പിച്ച കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കോടതിയിൽ. ചളിക്കവട്ടം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ ആണ് ഹർജി. യുവതിയുടെ ഭർത്താവ് ജിപ്സൺ ഇയാളുടെ പിതാവ് പീറ്റർ, മാതാവ് ജൂലി എന്നിവരാണ് കേസിലെ പ്രതികൾ. എറണാകുളം നോർത്ത് പൊലീസ് കാര്യക്ഷമമായി കേസ് അന്വേഷിച്ചില്ലെന്നും ദുർബലമായ വകുപ്പുകൾ ചേർത്ത് പ്രതികൾക്ക് ജാമ്യം ലഭിക്കാൻ കൂട്ടുനിന്നു എന്നും ഹർജിയിൽ ആരോപണം ഉണ്ട്.
പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കണം എന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും ഗാർഹിക പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തിരുന്നില്ല. പകരം പിതാവിൻ്റെ കാല് തല്ലിയൊടിച്ചു എന്നതായിരുന്നു കേസ്. അതും ദുർബലമായ വകുപ്പുകൾ ചുമത്തി. യുവതിക്ക് ഭർതൃവീട്ടിൽ ഏൽക്കേണ്ടിവന്ന പീഡനങ്ങളെ അടിസ്ഥാനമാക്കിയുള്ള വകുപ്പുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ കേസെടുത്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona