തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിയ സ്ത്രീക്കാണ് ചികിത്സ നിഷേധിച്ചത്.

മലപ്പുറം: മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വാഹനാപകടത്തില്‍പെട്ടവര്‍ക്ക് ചികില്‍സ നിഷേധിച്ചതായി പരാതി. പരിക്കേറ്റ എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ സ്വദേശി ഉഷ, മകള്‍ നിഥാന എന്നിവര്‍ക്കാണ് ചികില്‍സ കിട്ടാതിരുന്നത്. ഫെബ്രുവരി 28-ന് രാത്രിയിലാണ് ഓട്ടോറിക്ഷ മറിഞ്ഞ് ഉഷക്കും മകള്‍ നിഥാനക്കും പരിക്കേറ്റത്. രാത്രി പത്തേമുക്കാലോടെ തിരൂരങ്ങാടി ആശുപത്രിയിലെത്തിയ അമ്മക്കും മകള്‍ക്കും അരമണിക്കൂര്‍ കാത്തിരുന്നിട്ടും ചികില്‍സ കിട്ടിയില്ലെന്നാണ് പരാതി.

അത്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയെങ്കിലും പരിശോധിക്കാൻ ഡോക്ടര്‍ എത്തിയില്ല. വേദന പല തവണ ശ്രദ്ധയില്‍പെടുത്തിയിട്ടും ചികിത്സ കിട്ടാതെ വന്നതോടെ ഇരുവരേയും ബന്ധുക്കള്‍ അവിടെ നിന്നും സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ നിഷേധിച്ചതിനെതിരെ ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് ജയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് ഉഷയും കുടുംബവും.