വെളളിയാഴ്ച്ച രാത്രിയിലാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെരുനാട് സ്റ്റേഷനിലെ സിപിഒ അനിൽ കുമാറിനെ രണ്ടുപേർ മർദ്ദിച്ചത്.  ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. 

പത്തനംതിട്ട: പെരുനാട്ടിൽ (Perunad) പൊലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ അഭിഭാഷകരും പൊലീസും തമ്മിൽ തർക്കം. കേസിലെ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം പെരുനാട് സ്വദേശിയായ അഭിഭാഷകനെ മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ബാർ അസോസിയേഷനും രംഗത്തെത്തി. വെളളിയാഴ്ച്ച രാത്രിയിലാണ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പെരുനാട് സ്റ്റേഷനിലെ സിപിഒ അനിൽ കുമാറിനെ രണ്ടുപേർ മർദ്ദിച്ചത്. ഈ കേസിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എത്തിയ പൊലീസുകാർക്കെതിരെയാണ് പ്രതിഷേധമുണ്ടായത്. 

അഭിഭാഷകനായ അനു മാത്യുവിന്‍റെ വീട്ടിലെത്തി പൊലീസുകാർ അക്രമം അഴിച്ചുവിട്ടെന്നാണ് ബാർ അസോസിയേഷന്‍റെ പരാതി. അനു മാത്യുവിന്‍റെ വീട്ടിൽ പ്രതികൾ ഉണ്ടെന്ന സംശത്തിലാണ് പൊലീസ് എത്തിയത്. എന്നാൽ പരിശോധിക്കാൻ അനുമതി ഉണ്ടോ എന്ന് ചോദിച്ചതിന് പെരുനാട് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ മർദ്ദിച്ചെന്നാണ് അനു മാത്യു പറയുന്നത്. പരിക്കേറ്റ അഭിഭാഷകൻ അനു മാത്യു സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. എന്നാല്‍ അഭിഭാഷകന്‍റെ വീട്ടിൽ പ്രതികൾ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ എത്തിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.