എന്നാൽ കള്ളക്കേസ് അല്ലെന്നും പ്രദേശത്ത് യുവാക്കൾ സംഘട്ടനം നടത്തിയെന്നുമാണ് പൊലീസിന്റെ വിശദീകരണം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പൊലീസുകാർ ബൈക്കുകൾ തള്ളിയിടുന്നത് കാണാം.
ആലപ്പുഴ: ആലപ്പുഴ നൂറനാട്ടിൽ പൊലീസ് കള്ളക്കേസ് എടുത്തു എന്ന യുവാക്കളുടെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവ്. ആരോപണം അന്വേഷിക്കാൻ ചെങ്ങന്നൂർ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടേതാണ് നടപടി. പുതുവത്സര രാത്രി പൊലീസുകാർ ഇരുചക്രവാഹനങ്ങൾ നശിപ്പിച്ച ശേഷം കള്ളക്കേസ് ഉണ്ടാക്കിയെന്നാണ് യുവാക്കളുടെ ആരോപണം. എന്നാൽ കള്ളക്കേസ് അല്ലെന്നും പ്രദേശത്ത് യുവാക്കൾ സംഘട്ടനം നടത്തിയെന്നുമാണ് പൊലീസിന്റെ വിശദീകരണം. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ പൊലീസുകാർ ബൈക്കുകൾ തള്ളിയിടുന്നത് കാണാം.
നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാല പ്രതികരിച്ചിരുന്നു. വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.
പുതുവത്സര ദിവസം കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. രാത്രി രണ്ടരയോടെ കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിലെ സമീപം യുവാക്കൾ തമ്മിൽ സംഘട്ടനം ഉണ്ടായി. ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങൾ നശിപ്പിച്ച് മനപ്പൂർവ്വം ആളുകളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ഏഴോളം വാഹനങ്ങൾ നശിപ്പിച്ചതിനുമാണ് കേസെടുത്തത്.
