യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് നടപടി. കേരളീയത്തിലെ ആദിവാസി വിഭാഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാഗത്തെ വേഷം കെട്ടി നിർത്തിയെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
ദില്ലി: സർക്കാരിന്റെ കേരളീയം പരിപാടിയിൽ ആദിവാസി വിഭാഗത്തിൽപെട്ടവരെ പ്രദർശന വസ്തുവാക്കിയെന്ന പരാതിയിൽ ഇടപെട്ട് ദേശീയ പട്ടികവർഗ കമ്മീഷൻ. പരാതിയുടെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോർട്ട് തേടിയിരിക്കുകയാണ് ദേശീയ പട്ടികവർഗ കമ്മീഷൻ. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാം രാജിന്റെ പരാതിയിലാണ് നടപടി. കേരളീയത്തിലെ ആദിവാസി വിഭാഗത്തിന്റെ പരിപാടിയാണ് വിവാദമായത്. ആദിവാസി വിഭാഗത്തെ വേഷം കെട്ടി നിർത്തിയെന്നായിരുന്നു പ്രധാനമായും ഉയർന്ന വിമർശനം.
ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പ്രതികരിച്ചിരുന്നു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ഫോക് ലോർ അക്കാദമി പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. കനകക്കുന്നിലെ ആദിവാസി പ്രദർശനം വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്.
പഴയ കാര്യങ്ങൾ കാണിക്കുകയായിരുന്നു ഫോക് ലോർ അക്കാദമി. താനത് കണ്ടിരുന്നില്ല. നിരുപദ്രവകരമായിട്ടാണ് ചെയ്തത്. വിവിധ ഡിപ്പാർട്ടുമെന്റിന്റെ പ്രദർശനം ഉണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ആദിവാസി മരുന്ന്, വനവിഭവങ്ങൾ വിറ്റഴിക്കാനായെന്നും മന്ത്രി പ്രതികരിച്ചു.
