ഓണക്കിറ്റ് തട്ടിപ്പ്: അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി
ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ഇതിൽ ഏഴ് കരാറുകാരുമുണ്ടെന്നും പരാതിയിൽ പറയുന്നു.
തിരുവനന്തപുരം: ഓണക്കിറ്റ് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി. ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാചസ്പതിയാണ് പരാതി നൽകിയത്. ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടന്നതായി സന്ദീപ് പരാതിയിൽ ചൂണ്ടിക്കാട്ടി.
ശർക്കര, പപ്പടം, വെളിച്ചെണ്ണ, തുണി സഞ്ചി എന്നിവയുടെ എല്ലാം വിതരണത്തിൽ അഴിമതി ഉണ്ടെന്ന് പരാതി പറയുന്നു. തൂക്കം, നിലവാരമില്ലായ്‌മ, ടെൻഡറിൽ തട്ടിപ്പ് എന്നിവയെല്ലാം നടന്നിട്ടുണ്ട്. മാത്രവുമല്ല ഇതേ വിതരണക്കാർക്ക് തന്നെ വീണ്ടും കരാർ നൽകാൻ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്. കുറഞ്ഞ തുക വാഗ്‌ദാനം ചെയ്ത വിതരണക്കാരനെ മറികടന്ന് കരാർ നൽകിയിട്ടുണ്ട്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്‌ത കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താൻ സപ്ലൈക്കോ തയ്യാറായിട്ടുമില്ല. ഇത്തരത്തിൽ നിരവധി ക്രമക്കേട് നടന്നതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഭക്ഷ്യ മന്ത്രി പി തിലോത്തമൻ, സപ്ലൈകോ എംഡി എന്നിവരടക്കം 13 പേരെ പ്രതിയാക്കിയാണ് കേസ് നൽകിയിരിക്കുന്നത്. ഇതിൽ ഏഴ് കരാറുകാരുമുണ്ടെന്നും പരാതിയിൽ പറയുന്നു.