മൾട്ടിപ്ലക്സ് കെട്ടിടങ്ങളുടെ ഉയരപരിധിയില്‍ ഇളവ്; കൊച്ചി സെന്‍ട്രല്‍ സ്‌ക്വയര്‍ മാളിനെ സഹായിക്കാനെന്ന് ആക്ഷേപം
മുൻസിപ്പാലിറ്റി ചട്ടത്തിലെ ഈ ഭേദഗതി കൊച്ചിയിലെ സെൻട്രൽ സ്ക്വയർ മാളിനെ സഹായിക്കാനാണെന്നാണ് ആക്ഷേപം. എന്നാല്‍, ഉയരത്തിൽ വ്യക്തത വേണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടെന്നാണ് സർക്കാർ വിശദീകരണം.
തിരുവനന്തപുരം: സംസ്ഥാനത്ത് മൾട്ടിപ്ലക്സുകളുള്ള കെട്ടിടങ്ങളുടെ ഉയരപരിധി 30 മീറ്ററിൽ നിന്നും 50 മീറ്ററാക്കി ഉയർത്തി ചട്ടം ഭേദഗതി ചെയ്ത് സർക്കാർ. പൂട്ടിക്കിടന്ന കൊച്ചിയിലെ വ്യവസായ ഗ്രൂപ്പിന്‍റെ മൾട്ടിപ്ലക്സ് തുറക്കാനാണിതെന്നാണ് ആക്ഷേപം. അതേസമയം, ഉയരത്തിൽ വ്യക്തത വേണമെന്ന ഹൈക്കോടതി നിർദ്ദേശമുണ്ടെന്നാണ് സർക്കാർ വിശദീകരണം.
മൾട്ടിപ്ലക്സുകൾ, കൺവെൻഷൻ സെന്‍ററുകൾ എന്നിങ്ങനെയുള്ള ബഹുനില മന്ദിരങ്ങൾ മുൻസിപ്പാലിറ്റി ചട്ട പ്രകാരം അസംബ്ലി വിഭാഗത്തിലാണ് ഉൾപ്പെട്ടിരുന്നത്. ദേശീയ ബിൽഡിംഗ് കോഡ് പ്രകാരം 30 മീറ്ററാണ് ഇത്തരം കെട്ടിടങ്ങളുടെ ഉയരപരിധി. പക്ഷെ അടുത്തിടെ സംസ്ഥാന സർക്കാർ ചട്ടത്തിൽ ഭേദഗതി വരുത്തി. അസംബ്ലി വിഭാഗത്തിൽ നിന്നും മൾട്ടിപ്ലക്സുകളെ മാറ്റി പ്രത്യേക വിഭാഗമാക്കി. ഇവയുടെ ഉയരം 50 മീറ്ററുമാക്കി. മുൻസിപ്പാലിറ്റി ചട്ടത്തിലെ ഈ ഭേദഗതി കൊച്ചിയിലെ സെൻട്രൽ സ്ക്വയർ മാളിനെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
അഗ്നിശമനസേനയുടെ സുരക്ഷാ ഓഡിറ്റിൽ മാളിലെ മൾട്ടിപ്ലക്സിന്‍റെ ഉയരം 30 മീറ്ററിൽ കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ ജില്ലാ ഭരണകൂടം മൾട്ടിപ്ലക്സ് പൂട്ടി. ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇളവിനായി അഗ്നിശമന സേനയെ നിരവധി തവണ സമീപിച്ചെങ്കിലും സുരക്ഷാ കാരണം മുൻനിർത്തി അനുമതി നിഷേധിച്ചു. ഇതിനിടെ കെട്ടിട ഉടമകൾ ഡിവിഷൻ ബെഞ്ചിന് സമീപിച്ചതിനിടെയാണ് സർക്കാറിന്‍റെ കൈ സഹായം. എന്നാൽ ഒരു കമ്പനിക്ക് വേണ്ടി മാത്രമല്ല ഇളവെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വിശദീകരണം. മൾട്ടിപ്ലക്സുകളുടെ ഉയരത്തിൽ വ്യക്തത വരുത്തണമെന്ന് നേരത്തെ തന്നെ കോടതി ഉത്തരവുണ്ടെന്നാണ് വകുപ്പ് പറയുന്നത്.