നിയമസഭയിലെ കയ്യാങ്കളി കേസ്; പിൻവലിക്കണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി
ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് വരാനാവില്ല. സർക്കാരിന്റെ ആവശ്യം നിലനിൽക്കില്ല എന്നും കോടതി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ വേണ്ടി പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം.
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചുകൊണ്ട് സർക്കാരിന് വരാനാവില്ല. പൊതുമുതൽ നശിപ്പിക്കപ്പെട്ട കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി പറഞ്ഞു. സഭയിലെ ഐക്യം നിലനിർത്താൻ കേസ് അവസാനിപ്പിക്കണമെന്ന സർക്കാർ വാദവും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടയാൻ വേണ്ടി പ്രതിപക്ഷം സഭയിൽ നടത്തിയ ശ്രമങ്ങളാണ് ഈ കേസിന് ആസ്പദമായ സംഭവം.
സ്പീക്കറുടെ കസേര, എമർജൻസി ലാമ്പ്, 4 മൈക്ക് യൂണിറ്റുകൾ, സ്റ്റാൻഡ് ബൈ മൈക്ക്, ഡിജിറ്റൽ ക്ലോക്ക്, മോണിട്ടർ, ഹെഡ്ഫോൺ എന്നിവയെല്ലാം അന്നത്തെ കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. അന്ന് രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്നായിരുന്നു പൊലീസ് കുറ്റപത്രം. നിലവിൽ മന്ത്രിമാരായ കെ ടി ജലീൽ, ഇ പി ജയരാജൻ ഉൾപ്പടെ അന്നത്തെ ആറ് പ്രതിപക്ഷ എംഎൽഎമാർ കേസിൽ പ്രതികളാണ്. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വി ശിവൻകുട്ടി എംഎൽഎ നൽകിയ അപേക്ഷയിന്മേലാണ്, സർക്കാർ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
സർക്കാരിന്റെ ആവശ്യം കോടതിയിലെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപിയും തടസവാദം ഉന്നയിച്ചിരുന്നു. ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഇതിൽ ആദ്യം വാദം കേട്ടത്. പിന്നീട് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് കേസ് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ കോടതി കേസിൽ വിശദമായ വാദം കേട്ടു. തടസവാദം ഉന്നയിച്ചവരുടെയും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയുടെയും വാദം കേട്ടശേഷമാണ് സിജെഎം ഇപ്പോൾ സർക്കാരിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.