Asianet News MalayalamAsianet News Malayalam

കത്ത് വിവാദം ആളി കത്തുന്നു, തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം, ബിജെപി-സിപിഎം കയ്യാങ്കളി

കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമാവർ ഉൾപ്പെട്ടയുള്ളവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി. സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ ഓഫീസിൽ അദ്ദേഹത്തെ കാണാൻ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.

Conflict in Thiruvananthapuram Corporation
Author
First Published Nov 7, 2022, 12:24 PM IST

തിരുവനന്തപുരം : കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാനെ ബിജെപി കൗൺസിലർമാർ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാ​ഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് കോർപ്പറേഷനിൽ നടക്കുന്നത്. ഇന്ന് രാവിലെ മുതൽ പ്രതിഷേധം നടക്കുന്നുണ്ട്. രാവിലെ നടന്ന പ്രതിഷേധത്തിനിടെ ​ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ​ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്. മേയറുടെ മുറിയിലേക്ക് പ്രവേശിക്കുകയാണ് പ്രതിഷേധകരുടെ ലക്ഷ്യം. 

ഇടയ്ക്ക് കല്ല് ഉപയോ​ഗിച്ച് പൂട്ട് പൊളിക്കാനുള്ള ശ്രമവും നടത്തി. പ്രധാന ​ഗേറ്റ് പൊലീസും അടച്ചിരിക്കുകയാണ്. ഇതിനിടെ കോർപ്പറേഷനിൽ സേവനങ്ങൾ ലഭിക്കാനായെത്തിയ പ്രായമാവർ ഉൾപ്പെട്ടയുള്ളവർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി.  സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാന്റെ ഓഫീസിൽ അദ്ദേഹത്തെ കാണാൻ എത്തിയ വൃദ്ധയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പ്രതിഷേധം കണ്ട് ഭയന്ന് ഇരിക്കുകയാണ് ഇവർ. ഇവർക്കും പുറത്തുകടക്കാനാകാത്ത അവസ്ഥയാണ്. ജനങ്ങളാണ് ഈ പ്രതിഷേധത്തിൽ ബുദ്ധിമുട്ടുന്നതെന്ന് സ്റ്റാംന്റിം​ഗ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. അതേസമയം തനിക്കും ഈ പ്രായത്തിലുള്ള മക്കളുണ്ടെന്നും ഇങ്ങനെ ചവിട്ടുന്നതും അടിക്കുന്നതുമൊന്നും കാണാൻ വയ്യെന്നും വൃദ്ധ പ്രതികരിച്ചു. ഈ പ്രായത്തിൽ തനിക്ക് എന്തെങ്കിലും പറ്റിയാൽ കുഴപ്പമില്ലെന്നും എന്നാൽ ഇതൊന്നും കാണാൻ വയ്യെന്നും അവർ കരഞ്ഞുകൊണ്ട് പറഞ്ഞു. 

ബിജെപി വനിതാ കൗൺസിലർമാർ പ്രതിഷേധത്തിന്റെ മുൻനിരയിൽ തന്നെയുണ്ട്. ഇതിനിടെ ഇവിടേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധവും വൈകാതെ എത്തും. ഇരു മുന്നണികളുടെയും പ്രതിഷേധം മേയറുടെ രാജി ആവശ്യപ്പെടുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഇതിനിടെ ഒരു കണ്ണൻമൂലയിലെ കൗൺസിലർക്ക് ശരണ്യക്ക് പരിക്കേറ്റു. സിപിഎം - ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ സംഘർഷത്തിലാണ് പരിക്കേറ്റത്. കോർപ്പറേഷന് മുന്നിൽ യുഡിഎഫ് കൗൺസിലർമാരുടെ സമരവും നടക്കുന്നുണ്ട്. 

അതേസമയം മേയർ ആര്യ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് കോൺ​ഗ്രസ് എംപി ശശി തരൂർ. ആര്യ രാജേന്ദ്രന്റെ നടപടി വഞ്ചനാപരമാണ്. തൊഴിലില്ലായ്മ കൊണ്ട് ഇന്ത്യയിലെയും കേരളത്തിലെയും യുവാക്കൾ പൊറുതി മുട്ടുമ്പോൾ ഉണ്ടായ നടപടി വഞ്ചനയാണ്. ആര്യ രാജേന്ദ്രൻ മേയർ സ്ഥാനം രാജിവെക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. 

Read More : കത്ത് മേയറുടേത് തന്നെയെന്ന് ബിജെപി; ഇന്ന് ​ഗവർണറെ കാണും, അന്വേഷണം ആവശ്യപ്പെടും

Follow Us:
Download App:
  • android
  • ios