ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്.

കോഴിക്കോട്: കോഴിക്കോട് തോപ്പയിലില്‍ രവീന്ദ്രന്‍ എംഎല്‍എ പങ്കെടുത്ത ജനസഭക്കിടെ സംഘര്‍ഷം. ആവിക്കല്‍ തോടുമായി ബന്ധപ്പെട്ട ആശങ്കകളെ കുറിച്ച് പരിസരവാസികള്‍ ചോദ്യം ഉന്നയിച്ചതോടെയാണ് സംഘര്‍ഷവും പൊലീസ് ലാത്തിച്ചാര്‍ജ്ജും ഉണ്ടായത്. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. 

Add Asianetnews as a Preferred SourcegooglePreferred

അറുപത്തേഴാം വാര്‍ഡിലെ ജനസഭക്കിടെയാണ് സംഘര്‍ഷം. കോഴിക്കോട് നോര്‍ത്ത് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രന്‍ വിളിച്ച യോഗത്തിലേക്ക് ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകരെ വിളിച്ചിരുന്നില്ല.എന്നാല്‍ സമരസമിതി പ്രവര്‍ത്തകര്‍ ജനസഭ ഉണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തി. പദ്ധതിയെ കുറിച്ചുള്ള ആശങ്കള്‍ അടങ്ങിയ ചോദ്യങ്ങള്‍ തയ്യാറാക്കിയാണ് ഇവര്‍ എത്തിയത്. ഇത് ചോദിക്കാന്‍ അവസരം നിഷേധിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. എംഎല്‍എക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

അതേസമയം, സ്വന്തം പാര്‍ട്ടിക്കാരെ മാത്രമാണ് എംഎല്‍എ ജനസഭക്ക് വിളിച്ചതെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടര്‍ന്ന് ജനസഭ പെട്ടെന്ന് പിരിഞ്ഞു. ആവിക്കല്‍ സമര സമിതി പ്രവര്‍ത്തകര്‍ മനപ്പൂര്‍വ്വം എംഎല്‍എയുടെ യോഗം അലങ്കോലപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു.

YouTube video player

ആവിക്കൽ സമരം ഏറ്റെടുത്ത് സ്ത്രീകൾ

ആവിക്കല്‍ മലിനജല സംസ്കരണ പ്ലാന്‍റിനെതിരായ സമരം ഏറ്റെടുത്ത് സ്ത്രീകള്‍. ആവിക്കലില്‍ വനിത സമര സംഗമം സംഘടിപ്പിച്ചാണ് പ്രദേശവാസികളായ സ്ത്രീകള്‍ പ്ലാന്‍റിനെതിരായ സമരത്തിന് കൂടുതല്‍ കരുത്ത് പകര്‍ന്നത്. ആവിക്കലെന്ന തീരപ്രദേശത്ത് താമസിക്കുന്ന സാധാരണ കുടുംബങ്ങളിലെ നൂറിലേറെ സ്ത്രീകളാണ് സംഗമത്തിനെത്തിയത്. മലിനജല സംസ്കരണ പ്ലാന്‍റ് നിത്യജീവിതത്തില്‍ ദുരിതം ഉണ്ടാക്കുന്നതിന്‍റെ ആശങ്കയിലാണ് ഇവര്‍. 

ആവിക്കൽ പ്ലാന്‍റ് ജന ജീവിതത്തിനോ പരിസ്ഥിതിക്കോ ആഘാതം ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സഭയിൽ പറഞ്ഞിരുന്നു. പ്രതിഷേധത്തിന് പിന്നിൽ എസ് ഡി പി ഐ, ജമാഅത്തെ ഇസ്ളാമി പ്രവർത്തകരാണെന്നാണ് മന്ത്രി എം വി ഗോവിന്ദൻ അന്ന് പറഞ്ഞത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കൽ മോഡൽ പ്ലാന്‍റ് സംസ്ഥാനത്ത് പലയിടത്തും സ്ഥാപിച്ചു വരുകയാണ്. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സമാന പ്ലാന്‍റ് തുടങ്ങി: അവിടെ ഒരു മാലിനികരണവും ഇല്ല. ജനങ്ങൾ പ്ലാന്‍റ് കാണാൻ വരുന്ന സ്ഥിതിയാണ്. സർവ്വകക്ഷി യോഗം ചേർന്നാണ് ആവിക്കലിൽ പ്ലാന്‍റ് തുടങ്ങാൻ തീരുമാനം എടുത്തത്. ജനങ്ങളുടെ ആശങ്ക പരിഗണിക്കുമെന്നും എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

Also Read:ആവിക്കൽ സമരം ഏറ്റെടുത്ത് സ്ത്രീകൾ, വനിത സംഗമം സംഘടിപ്പിച്ചു, പിന്തുണയുമായി കെ കെ രമയും യുഡിഎഫും