മിനിയേച്ചർ ട്രെയിനിന്‍റെ  എഞ്ചിനും മൂന്ന് ബോഗികളും ഇറക്കാൻ 65,000 രൂപയാണ് തൊഴിലാളികൾ ചുമട്ടുകൂലിയായി ആവശ്യപ്പെട്ടത്. 

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിൽ ചുമട്ടുകൂലിത്തർക്കം. മിനി ട്രെയിൻ പദ്ധതിക്കായി കൊണ്ടു വന്ന ബോഗികൾക്ക് കൂടുതൽ കൂലി ആവശ്യപ്പെട്ടതാണ് പ്രശ്നത്തിനിടയാക്കിയത്. തർക്കം പരിഹരിക്കാൻ തൊഴിലാളികളും കരാറുകാരുമായി ജില്ലാ ലേബർ ഓഫീസർ ചർച്ച നടത്തും.

Add Asianetnews as a Preferred SourcegooglePreferred

മിനിയേച്ചർ ട്രെയിനിന്‍റെ എഞ്ചിനും മൂന്ന് ബോഗികളും ഇറക്കാൻ 65,000 രൂപയാണ് തൊഴിലാളികൾ ചുമട്ടുകൂലിയായി ആവശ്യപ്പെട്ടത്. ഐഎൻടിസിയുസി, സിഐടിയു, ബിഎംസ് തുടങ്ങി ഏഴ് തൊഴിലാളി യൂണിയനുകളാണ് എതിർപ്പുമായി രംഗത്തെത്തിയത്. തൊഴിലാളികൾ നേരിട്ടല്ല, ക്രെയിൻ ഉപയോഗിച്ചാണ് ബോഗികൾ ഇറക്കുന്നത്. അതിനാൽ കൂലി നൽകാനാവില്ലെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി നിലപാടെടുത്തു. കമ്പനി സ്വന്തം നിലയിൽ ക്രെയിൻ ഉപയോഗിച്ച് ബോഗികൾ ഇറക്കാനും തീരുമാനിച്ചു. ഇതോടെയാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.

ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നതിന് തൊഴിലാളികൾക്ക് കൂലി നൽകാൻ വ്യവസ്ഥയില്ല. എന്നാൽ ലോഡിറക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തൊഴിലാളികൾ. അസി. ലേബർ ഓഫീസറുടെ മധ്യസ്ഥതയിലുളള അനുനയശ്രമവും പരാജയപ്പെട്ടു. മിനി ട്രെയിൻ പദ്ധതി അവസാനഘട്ടത്തിലെത്തി നിൽക്കെയാണ് കൂലിത്തർക്കം വഴിമുടക്കുന്നത്.