എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷയിൽ അനിശ്ചിതത്വം തുടരുന്നു: മാറ്റിവയ്ക്കുന്നതിൽ ഭിന്നാഭിപ്രായം
പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ഭൂരിപക്ഷം വിദ്യാർത്ഥികളും പരീക്ഷ മാറ്റേണ്ട എന്ന അഭിപ്രായമാണ് പറയുന്നത്.
തിരുവനന്തപുരം: എസ്എസ്എൽസി -പ്ലസ്ടൂ പരീക്ഷ നടത്തിപ്പിൽ അനിശ്ചിതത്വം തുടരുന്നു. പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സർക്കാർ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും ഭൂരിപക്ഷം വിദ്യാർത്ഥികളും പരീക്ഷ മാറ്റേണ്ട എന്ന അഭിപ്രായമാണ് പറയുന്നത്.
ഇന്നലെ എസ്എസ്എൽസ് മാതൃകാ പരീക്ഷ കൂടി തീർന്ന് 17-ന് പൊതുപരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ തയ്യാറെടുത്തിരിക്കെയാണ് അനിശ്ചിതത്വം. അധ്യാപകർക്കുള്ള തെരഞ്ഞെടുപ്പ് ജോലിയും മൂല്യ നിർണയ കേന്ദ്രങ്ങൾ സ്ട്രേങ്ങ് റൂമുകൾ ആക്കേണ്ട സാഹചര്യവും കണക്കിലെടുത്താണ് പരീക്ഷ നീട്ടിവയ്ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിൻ്റെ ആവശ്യത്തിൽ കമ്മീഷൻ എന്ത് നിലപാടെടുക്കുമെന്നതിൽ അനിശ്ചിതത്വം തുടരുമ്പോഴാണ് വിദ്യാർത്ഥികളുടെ ആശങ്ക കൂടുന്നത്.
പരീക്ഷ മാറ്റുന്നതിൽ അധ്യാപക സംഘടനകൾക്കിടയും രണ്ടഭിപ്രായം ഉണ്ട്. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്എടിഎ ആണ് പരീക്ഷ മാറ്റാൻ സർക്കാറിനോട് ആവശ്യപ്പെട്ടത്. എന്നാൽ പ്രതിപക്ഷ സംഘടനകൾ പരീക്ഷമാറ്റുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.