2026-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ നീലകണ്ഠൻ അട്ടിമറി വിജയം നേടി. 4,847 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിറ്റിംഗ് എംഎൽഎ സി എച്ച് കുഞ്ഞമ്പുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

ഉദുമ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ നിയോജക മണ്ഡലത്തിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ നീലകണ്ഠന് 4,847 വോട്ടിന്‍റെ വിജയം. 78,910 വോട്ടുകൾ കെ നീലകണ്ഠന് ലഭിച്ചപ്പോൾ സിറ്റിംഗ് എംഎൽഎ സി എച്ച് കുഞ്ഞമ്പു 74,063 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായി. ബിജെപിയ്ക്ക് വേണ്ടി മത്സര രംഗത്തിറങ്ങിയ എം മനുലാലിന് 26, 899 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽഡിഎഫിനെതിരെ കേരളമെങ്ങും അലയടിച്ച തരംഗത്തിൽ സ്വന്തം മണ്ഡലം നിലനിർത്താൻ സിഎച്ച് കുഞ്ഞമ്പുവിനും കഴിഞ്ഞില്ല.

കാസർകോട് താലൂക്കിലെ ചെമ്മനാട്, ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാർ എന്നീ പഞ്ചായത്തുകളും ഹോസ്‌ദുർഗ് താലൂക്കിലെ പള്ളിക്കര, പുല്ലൂർ-പെരിയ, ഉദുമ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഉദുമ നിയോജക മണ്ഡലം. സിപിഐഎമ്മിന്‍റെ ഏറ്റവും ശക്തമായ ചെങ്കോട്ടകളിൽ ഒന്നായ ഇവിടെ സഹകരണ പ്രസ്ഥാനങ്ങൾക്കും തൊഴിലാളി സംഘടനകൾക്കും വലിയ സ്വാധീനമുള്ള മേഖലയാണ്.

2021 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു 13,322 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദുമ നിലനിർത്തിയത്. സി എച്ച് കുഞ്ഞമ്പുവിന് 78,664 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന്‍റെ ബാലകൃഷ്‌ണ പെരിയ 65,342 വോട്ടുകൾ നേടി. ബിജെപിയുടെ എ വേലായുധൻ 20,360 വോട്ടുകൾക്ക് മൂന്നാം സ്ഥാനത്ത്. എല്ലാ തെരഞ്ഞെടുപ്പുകളിലും മോശമല്ലാത്ത ഭൂരിപക്ഷം നേടി കൊണ്ടാണ് ഇടത് സ്ഥാനാർത്ഥികൾ ഇവിടെ വിജയിച്ചു കയറുന്നത്.

ഇത്തവണ സിറ്റിംഗ് എംഎൽഎ സി എച്ച് കുഞ്ഞമ്പുവിനെ തന്നെ എൽഡിഎഫിനായി കളത്തിലിറങ്ങിയപ്പോൾ, മണ്ഡലം പിടിക്കാൻ കോൺഗ്രസ് നേതാവ് കെ നീലകണ്ഠനെയാണ് യുഡിഎഫ് നിയോഗിച്ചത്. മനുലാൽ മേലത്ത് എൻഡിഎ സ്ഥാനാർഥിയായി മത്സര രംഗത്തുണ്ട്. വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വോട്ടിംഗ് ദിനത്തിൽ മണ്ഡലത്തിൽ 71.59 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.