അദാനി വിവാദത്തില്‍ മോദിയുടെ മൗനത്തിനെതിരെ കോൺഗ്രസ്, പ്രധാനമന്ത്രിക്കെതിരെ ചോദ്യപരമ്പര, ആദ്യദിനം 3 ചോദ്യങ്ങള്‍
അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇ ഡി, സി ബി ഐ പോലുള്ള ഏജൻസികളെ ഉപയോഗിക്കുമോയെന്ന് കോണ്‍ഗ്രസ്
ദില്ലി:അദാനി വിവാദത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ കോൺഗ്രസ് രംഗത്ത്.പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസിൻ്റെ ചോദ്യപരമ്പരക്ക് തുടക്കമായി.ആദ്യ ദിനം മൂന്ന് ചോദ്യങ്ങളാണ് ഉന്നയിച്ചത്..അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇ ഡി, സി ബി ഐ പോലുള്ള ഏജൻസികളെ ഉപയോഗിക്കുമോ?അദാനിയുടെ സഹോദരൻ ഉൾപ്പെട്ട പനാമാ, പാണ്ടോര പേപ്പർ വെളിപ്പെടുത്തലുകളിലെ അന്വേഷണ ഗതിയെങ്ങനെ?രാജ്യത്തെ എയർപോർട്ടുകളും, തുറമുഖങ്ങളും അദാനിയെ ഏൽപിച്ചത് മതിയായ അന്വേഷണം നടത്തിയാണോ? തുടങ്ങിയ ചോദ്യങ്ങളാണ് ആദ്യദിനം ഉന്നയിച്ചത്.
എസ്ബിഐ അടക്കം ഇന്ത്യയിലെയും വിദേശത്തെയും ബാങ്കുകൾ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് നൽകിയ വായ്പ രണ്ടു ലക്ഷം കോടിയിലേറെയെന്നാണ് കണക്ക്. അദാനിയുടെ ഓഹരി ഇടിയുമ്പോൾ ബാങ്കിംഗ് രംഗവും പ്രതിസന്ധിയിലാവുമെന്ന് പറയുന്നതിലെ ന്യായം ഇതാണ്. പ്രതിസന്ധി ബാങ്കിംഗ് മേഖലയെ ബാധിക്കില്ലെന്നും ഇന്ത്യൻ ബാങ്കുകളുടെ അടിത്തറ ശക്തമെന്നും ആർബിഐ പറയുന്നു.അദാനിക്കുണ്ടാവുന്ന തിരിച്ചടി ഓഹരി വിപണിയെ ആകെ ബാധിക്കില്ലെന്നായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമന്‍റെ പ്രതികരണം. ഓഹരി വിപണി കൃത്യമായ ചട്ടക്കൂടുകളിലാണ് പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. ചരുക്കത്തിൽ പ്രതിസന്ധി അദാനിയിൽ തുടങ്ങി അദാനിയിൽ അവസാനിക്കുന്നതെന്നാണ് ധനമന്ത്രിയും ആർബിഐയും നിരീക്ഷിക്കുന്നത്. ഫോബ്സിന്‍റെ ലോക ധനികരുടെ പട്ടികയിൽ അദാനി ആദ്യ ഇരുപതില്‍ നിന്നും പുറത്തായി.
അദാനി വിഷയത്തില്‍ നാളെയും പാര്‍ലമെന്‍റ് പ്രക്ഷുബ്ധമാകും. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ നാളെയും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. കഴിഞ്ഞ രണ്ട് ദിവസവും അടിയന്തര പ്രമേയത്തിനുള്ള അനുമതി ഇരുസഭകളിലും നിഷേധിച്ചിരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സെബിയേയും, കമ്പനി കാര്യമന്ത്രാലയത്തേയും അന്വേഷണത്തിന് നിയോഗിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരല്ല.
പ്രധാനമന്ത്രിയുടെ 'അയൽവാസിക്കാദ്യം' പദ്ധതിയും പാളുന്നു; അദാനി കൂടുതൽ പ്രതിസന്ധിയിലേക്ക്