വർഗീയതക്കെതിരെ ഉറച്ചുനിൽക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്നും ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങുകയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ ബിജെപി പിന്തുടരുകയാണെന്നും ഇത് കർഷക വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു
ഇടുക്കി: വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചത് ആർ എസ് എസ് അജണ്ടയുടെ ഭാഗമാണ്. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന് സർക്കുലർ ഇറക്കിയത് കേരളത്തിൽ മാത്രമാണ്. സംഭവം വിവാദമായതോടെ ഇത് ഒഴിവാക്കേണ്ടി വന്നു. ഇത്തരം നിലപാടുകളിലൂടെ കോൺഗ്രസ് അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. പദ്ധതി നടപ്പാക്കുന്നതിനെതിരെ മുൻപ് നിലകൊണ്ട ആളാണ് ഇപ്പോൾ ഇത് പറയുന്നതെന്നും, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ച് മുഖ്യമന്ത്രി സ്വയം പരിഹാസ്യനാകുകയാണെന്നും പിണറായി വ്യക്തമാക്കി.
യു ഡി എഫ് സർക്കാർ ആർ എസ് എസ് അജണ്ടയ്ക്ക് കീഴടങ്ങി
കോൺഗ്രസ് നടപ്പാക്കിയ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് ബി ജെ പി പിന്തുടരുന്നതെന്നും ഇത് കർഷകർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കി കോർപ്പറേറ്റുകൾക്ക് സഹായമാകുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ കോൺഗ്രസും ബി ജെ പിയും തയ്യാറായില്ല. ദില്ലിയിലെ കർഷക സമരം അടിച്ചമർത്താൻ കേന്ദ്രം ശ്രമിച്ചെങ്കിലും കർഷകരുടെ അർജവമുള്ള പോരാട്ടത്തിന് മുന്നിൽ ഒടുവിൽ ബി ജെ പിക്ക് മുട്ടുമടക്കേണ്ടി വന്നുവെന്നും, കേരളത്തിൽ യു ഡി എഫ് സർക്കാർ കാർഷിക രംഗത്തെ തകർച്ച പരിഹരിക്കാനോ തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യത്തിന് തുക വകയിരുത്താനോ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
