അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെവി തോമസ്, മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം
സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മധ്യമങ്ങളെ കണ്ട് കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് കെവി തോമസിന്റെ ചുവട് മാറ്റസാധ്യത ഏറെ ശ്രദ്ധ നേടിയത്.
കൊച്ചി: മുന്നണിമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെവി തോമസ്. മറ്റന്നാൾ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തി നിലപാട് പ്രഖ്യാപിക്കുമെന്നാണ് കെവി തോമസ് അറിയിച്ചിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മധ്യമങ്ങളെ കണ്ട് കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതോടെയാണ് കെവി തോമസിന്റെ ചുവട് മാറ്റസാധ്യത ഏറെ ശ്രദ്ധ നേടിയത്. കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ലെന്നും തീരുമാനം പ്രഖ്യാപിക്കേണ്ടത് അദ്ദേഹമാണെന്നും കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നുമായിരുന്നു സി എൻ മോഹനന്റെ പ്രതികരണം. ഇതോടെ വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന നേതാക്കളും പ്രതികരിച്ചു തുടങ്ങി.
എന്നാൽ അതേ സമയം എറണാകുളം ജില്ലാ നേതാക്കൾ കെവി തോമസിനെ അനുനയിപ്പിക്കാനുള്ള നീക്കമൊന്നും നടത്തുന്നില്ല. നിയമസഭയിലും പാർലിമെന്‍റിലും വർഷങ്ങളോളം ഇരുന്ന കെവി തോമസിന് മുന്നിൽ ഇനിയും കീഴടങ്ങേണ്ടെന്നാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതാക്കളെ അറിയിച്ചത്.
പക്ഷേ കേന്ദ്ര നേതാക്കൾ ഫോണിൽ ബന്ധപ്പെട്ട് അർഹമായ പ്രതിനിധ്യം നൽകാമെന്ന ഉറപ്പ് നൽകിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മറ്റന്നാൽ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നത് പുനരാലോചിച്ചേക്കുമെന്നാണ് അഖിലേന്ത്യാ നേതൃത്വം കരുതുന്നത്.
കെവി തോമസ് പാർട്ടി വിട്ടാൽ വൻ സ്വീകരണമൊരുക്കാൻ സിപിഎം തയ്യാറെടുക്കുമ്പോൾ സിപിഐ കരുതലോടെയാണ് പ്രതികരിക്കുന്നത്. ആശയത്തിന്‍റെ പേരിൽ ആണ് വരുന്നതെങ്കിൽ അപ്പോൾ നിലപാട് പറയാമെന്നാണ് ജില്ലാ സെക്രട്ടറി പി രാജു പ്രതികരിച്ചത് കോൺഗ്രസ് വിട്ട് വന്നാൽ കെവി തോമസിനെ എറണാകുളം മണ്ഡലത്തിൽ ടിജെ വിനോദിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല.