മുഖ്യമന്ത്രിയുടെയും ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെയും ചിത്രം വക്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്ന കേസിൽ കോൺഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് ചേവായൂർ പോലീസാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയിൽ. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുബ്രഹ്മണ്യന്റെ വീട്ടിൽ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്. പ്രചരിപ്പിക്കപ്പെടുന്നത് എഐ ഫോട്ടോയാണെന്ന് സിപിഎം നേതാക്കള്‍ ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം സുബ്രമണ്യനെതിരെ കലാപാഹ്വാനത്തിന് ചേവായൂര്‍ പൊലീസ് കേസെടുത്തത്.

സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് എൻ.സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്. കേസ് രാഷ്ട്രീയ പ്രേരിതമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വീഡിയോയിൽ നിന്നാണ് ഫോട്ടോ ക്യാപ്ചർ ചെയ്തതെന്നും എൻ സുബ്രമണ്യന്റെ പ്രതികരിച്ചു. പൊലീസ് അറസ്റ്റ് ചെയ്യുമോ എന്നറിയില്ല. അറസ്റ്റ് ചെയ്താൽ സന്തോഷത്തോടെ ജയിലിൽ പോകുമെന്നും പ്രതികരണം. അതേ സമയം, വൈദ്യ പരിശോധനക്കായി സുബ്രഹമണ്യനെ വെള്ളിമാട്കുന്നിലെ നിർമ്മല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.