സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യമെന്ന് പികെ ശശി. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്ക് മതിപ്പും ഇഷ്ടവും ആയിരുന്നുവെന്നും പികെ ശശി

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർഥി പികെ ശശി. സതീശേട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാൻ വരുമോ എന്നതായിരുന്നു എന്റെ ആദ്യ ആവശ്യം. അപ്പുറവും ഇപ്പുറവും ആയിരുന്നെങ്കിലും എനിക്ക് ഈ മനുഷ്യനെ അത്രയ്ക്ക് മതിപ്പും ഇഷ്ടവും ആയിരുന്നുവെന്നും നിയമസഭയിൽ അദ്ദേഹം ഓരോ പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഞാൻ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നുവെന്നും പികെ ശശി പറഞ്ഞു. യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സതീശനെ പുകഴ്ത്തി പികെ ശശി സംസാരിച്ചത്. വിഡി സതീശനാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയമെന്ന് വിഡി സതീശനും പ്രതികരിച്ചു. നൂറിലധികം സീറ്റുകൾ നേടി നമ്മൾ വിജയിക്കുമ്പോൾ ഒറ്റപ്പാലത്ത് മുന്നിൽ നിന്ന് നയിക്കാൻ പികെ ശശി ഉണ്ടാകും. തെങ്ങിൻ തോപ്പാണ് അദ്ദേഹത്തിന്റെ ചിഹ്നം. പക്ഷേ കൈയാണ്‌ ചിഹ്നം എന്ന് നമ്മൾ മനസ്സിൽ വിചാരിക്കണമെന്നും സതീശൻ പറഞ്ഞു. നമ്മൾ വലിയൊരു യുദ്ധത്തിന്റെ നടുവിലാണ്. ഈ മഹായുദ്ധം നമ്മൾ ജയിക്കും. നൂറിലധികം സീറ്റുകൾ നേടും. ഞങ്ങളുടെ കൈയിൽ ബോർഡൊന്നും വയ്ക്കാൻ അത്ര പൈസയില്ല. പിണറായി വിജയന്റെ ഫ്ലക്സ് ബോർഡുകൾ കണ്ടാൽ വോട്ട് യുഡിഎഫിന് കിട്ടുമെന്നാണ് ആളുകൾ പറയുന്നത്. 2011 മുതൽ 2016 വരെ 5 കൊല്ലം കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാർ 5 ലക്ഷം വീടുകൾ നൽകി. പത്ത് കൊല്ലം കൊണ്ട് ഞങ്ങൾ അഞ്ച് ലക്ഷം വീടുകൾ പണിതു എന്ന് എൽ‍ഡിഎഫ് പറയുന്നു. തള്ളി മറിക്കുകയാണ്. 2011-16 ലെ കണക്കു പുറത്തുവിടാൻ ഞങ്ങൾ വെല്ലുവിളിക്കുകയാണ്. തീവ്ര വലതുപക്ഷ പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും വിഡി സതീശൻ പറഞ്ഞു.

പിണറായി വിജയന് ഭാഷാ പണ്ഡിതനുള്ള അവാർഡ് നൽകണം. താമരശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി, എൻ കെ. പ്രേമചന്ദ്രനെ പരനാറി, 51 വെട്ട് വെട്ടിക്കൊന്ന ടിപി ചന്ദ്രശേഖരനെ കുലംകുത്തി, ഒടുവിൽ ജി സുധാകരനെ ചെറ്റ. ഇതിനെയൊക്കെ എതിർത്തത് കൊണ്ടാണ് പികെ ശശി ഇപ്പോൾ ഇവിടെയിരിക്കുന്നത്. എല്ലാം കഴിഞ്ഞപ്പോൾ ബിജെപിയുമായിട്ടുള്ള എർപ്പാടാണ്. അയ്യപ്പന്റെ സ്വർണം കട്ടവർ ഇപ്പോഴും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഇരിക്കുകയാണ്‌. റാന്നിയിലെ എൻഡിഎ സ്ഥാനാർഥി പറയുകയാണ് ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കില്ല എന്ന് . എന്തിനാണ്? പരസ്പരം സഹായിക്കാൻ. തൃപ്പൂണിത്തുറയിലും ഇത് തന്നെ. പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിച്ചു. പകരം ഇഡി. കരുവന്നൂരിൽ സിപിഎമ്മിനെ സഹായിച്ചു, പിന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടോ ഇഡി അവിടേക്ക്? ഈ ഡീൽ നമ്മൾ പൊളിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.

YouTube video player