കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ തലസ്ഥാനത്തെത്തി. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെസി വേണുഗോപാൽ എന്നിവർ സ്വീകരിച്ചു.

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കൾ തലസ്ഥാനത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ, കെസി വേണുഗോപാൽ എന്നിവർ എത്തി സ്വീകരിച്ചു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി എന്നിവരും തലസ്ഥാനത്ത് എത്തിയിട്ടുണ്ട്. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.

Add Asianetnews as a Preferred SourcegooglePreferred

പതിനായിരക്കണക്കിന് ആളുകളാണ് സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. സത്യപ്രതിജ്ഞ വേദിയിൽ വൻ തിരക്ക് ആണ് അനുഭവപ്പെടുന്നത്. എംഎൽഎമാർക്കും പാർട്ടി നേതാക്കളും ഉൾപ്പടെ ഇരിപ്പിടം പോലും ലഭിച്ചിട്ടില്ല. വിവിഐപി നിരയിൽ പോലും പ്രവർത്തകർ നിറഞ്ഞുകഴിഞ്ഞു. മുൻ നിരയിലെ തിരക്ക് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുകയാണ്. വിഡി സതീശന് പുറമെ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരായി പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി പി ജോൺ, അനൂപ് ജേക്കബ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, പി സി വിഷ്ണുനാഥ്, എം ലിജു, ടി സിദ്ദിഖ്, റോജി എം ജോൺ, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, കെ എം ഷാജി, വി ഇ അബ്ദുൾ ഗഫൂർ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുക.