സുധീരനുമായി സംസാരിക്കുമെന്ന് കെ.സുധാകരൻ: താരീഖ് അൻവറും നേതാക്കളും ഇന്ന് സുധീരനെ കാണും
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സുധീരൻ്റെ രാജിവിഷയം കെപിസിസി നേതൃത്വവുമായി ചർച്ച ചെയ്തുവെന്നാണ് സൂചന
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതിയിൽ നിന്നും രാജിവച്ച വി.എം.സുധീരനെ അനുനയിപ്പിക്കാൻ അധ്യക്ഷൻ കെ.സുധാകരൻ രംഗത്ത്. സുധീരനെ നേരിൽ കണ്ട് സംസാരിക്കുമെന്നും രാജി പിൻവലിക്കാൻ നീക്കം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി. സുധീരൻ പാർട്ടിയിലെ സീനിയർ നേതാവ് രാജി ഏത് സാഹചര്യത്തിലായാലും അതു പിൻവലിക്കണമെന്ന് കെപിസിസി ആവശ്യപ്പെടും. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങൾ കേൾക്കും. പരാതികളുണ്ടെങ്കിൽ പരിഹരിക്കാൻ ശ്രമിക്കുമെന്നും കെ.സുധാകരൻ വ്യക്തമാക്കി. പാർട്ടിയിലെ അഭ്യന്തര പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ തീർക്കും. ശക്തമായി ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ സുധീരൻ്റെ രാജിവിഷയം കെപിസിസി നേതൃത്വവുമായി ചർച്ച ചെയ്തുവെന്നാണ് സൂചന. ഇതോടെയാണ് സുധീരനെ അനുനയിപ്പിക്കാൻ സുധാകരൻ നേരിട്ടിറങ്ങിയത്. സുധാകരനും വിഡി സതീശനും താരീഖ് അൻവറും ചേർന്ന് സുധീരനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. പാർട്ടിയിലെ കാര്യങ്ങളിൽ യാതൊരു ചർച്ചയും നടക്കുന്നില്ലെന്നാണ് വി.എം.സുധീരൻ്റെ പരാതി. സുധീരനെ ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്ന് ഉമ്മൻചാണ്ടിയും ചെന്നിത്തലയും നിലപാട് എടുത്തുവെന്നാണ് വിവരം. കോൺഗ്രസ് നേതാക്കൾ സിപിഎമ്മിലേക്ക് പോകുന്നുവെന്ന പ്രശ്നം നിലവിലുണ്ട്. പോകുന്നത് സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ നിരാശരായ നേതാക്കളാണ് എന്ന് കെപിസിസി നേതൃത്വം നിസ്സാരവത്കരിക്കുന്നുണ്ടെങ്കിലും സുധീരനടക്കമുള്ള നേതാക്കൾ നേതൃത്വത്തോട് ഇടയുന്നത് കേന്ദ്രനേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.