നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി

കോഴിക്കോട്: കോഴിക്കോട്ടെ പലസ്തീൻ റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്. നിരോധനം ലംഘിച്ച് കടപ്പുറത്ത് തന്നെ റാലി നടത്താൻ നീക്കം. നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചപ്പോൾ, കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താൻ തടസമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസിന്റെ പലസ്തീൻ റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങൾ കോൺഗ്രസിന്റെ ജാള്യത മറയ്ക്കാനാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിമർശിച്ചു. കോൺഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ശ്രമം. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്. 25 ദിവസം മുൻപ് അവിടെ വേദി ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുൻപല്ല വേദി തീരുമാനിക്കേണ്ടത്. കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്ന് ചോദിച്ച റിയാസ്, സർക്കാർ പരിപാടി കുളമാക്കാനാണ് കോൺഗ്രസ് ശ്രമമെന്നും കുറ്റപ്പെടുത്തി.

നവ കേരള സദസ്സ് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് കോഴിക്കോട് കളക്ടർ സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. പലസ്തീൻ റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണെന്ന് വിശദീകരിച്ച അദ്ദേഹം സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും വ്യക്തമാക്കി. കോൺഗ്രസിന് കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് പലസ്തീൻ റാലി നടത്താൻ തടസമില്ലെന്നും കളക്ടർ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്