സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ അറിയിച്ചു.

തിരുവനന്തപുരം: പാചകവാതക-ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് (Congress) പ്രക്ഷോഭത്തിലേക്ക്. സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി റ്റി യു രാധാകൃഷ്ണന്‍ അറിയിച്ചു.

കുതിച്ചുയരുന്ന വിലക്കയറ്റത്തിനും പാചകവാതക-ഇന്ധനവില വർധനവിനുമെതിരെ എഐസിസി "മെഹംഗൈ മുക്ത് ഭാരത് അഭിയാൻ" എന്ന പേരില്‍ മൂന്ന് ഘട്ടങ്ങളിലായി രാജ്യത്തുടനീളം നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായാണ് കേരളത്തിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വീടുകള്‍ക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും മാര്‍ച്ച് 31ന് രാവിലെ 11ന് ഗ്യാസ് സിലണ്ടര്‍, ഇരുചക്രവാഹനങ്ങള്‍, എന്നിവയില്‍ മാലചാര്‍ത്തി സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. ഏപ്രില്‍ 4ന് ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ ആസ്ഥാനങ്ങളിലും ഏപ്രിൽ 7 ന് കെപിസിസിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്തും ധർണയും മാർച്ചും നടത്തുമെന്നും റ്റി യു രാധാകൃഷ്ണന്‍ പറഞ്ഞു.

രാജ്യത്ത് പെട്രോള്‍ ലിറ്ററിന് ഇന്ന് 32 പൈസയാണ് കൂടിയത്. ഡീസലിന് 37 പൈസയും കൂടി. ഏഴ് ദിവസത്തിനുള്ളിൽ ഇന്ധന വില ,നാലര രൂപയ്ക്ക് മുകളിലേക്കാണ് ഉയർന്നത്. ഒരാഴ്ച പൂർത്തിയാകുന്നതിനിടെ ആറ് തവണ വർധിച്ചതോടെ ഇന്ധനവില കുതിച്ചുയരുകയാണ്. ഇന്നലെ അർധരാത്രിയും വില വർധിച്ചിരുന്നു. ഒരു ലിറ്റർ ഡീസലിന് 58 പൈസയും പെട്രോളിന് 55 പൈസയുമാണ് ഇന്നലെ വർധിച്ചത്. അതിന് മുന്നത്തെ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.

തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വിലക്കയറ്റവും കൂടും. ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും രാജ്യത്തെ റീടെയ്ൽ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്തത് എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായെന്ന് മൂഡിസ് ഇൻവെസ്റ്റർ സർവീസിന്റെ കണക്ക്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.