വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ പി വി രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്
കണ്ണൂർ: വി ഡി സതീശൻ മുഖ്യമന്ത്രിയാകാൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തി കോണ്‍ഗ്രസ് പ്രവർത്തകൻ. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ പി വി രാജൻ ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയാണ് നടന്നത്. മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. കെ സി വേണുഗോപാലിനെ ഹൈക്കമാൻഡ് നിർദേശിച്ചേക്കും എന്നാണ് സൂചന.

കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെയുടെ വസതിയിലാണ് രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്ത യോഗം നടന്നത്. എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നീ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.



