അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട്‌ നൽകുമെന്ന് റൂറൽ എസ് പി.

കണ്ണൂർ: അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് റിപ്പോർട്ട്‌ നൽകും. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ആയങ്കിക്ക് ജാമ്യം ലഭിച്ചിരുന്നു. ജാമ്യവസ്ഥകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട്‌ നൽകുമെന്ന് റൂറൽ എസ് പി പറഞ്ഞു. അർജുനെ അറസ്റ്റ് ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങുമെന്നും എസ് പി വ്യക്തമാക്കി. അതേസമയം, അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നടപടി തുടങ്ങി പൊലീസ്. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ ഈയാഴ്ച തന്നെ കണ്ണൂർ കളക്ടർക്ക് നൽകും.

ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്നാണ് കണ്ടെത്തൽ. ഒളിവിൽ തങ്ങാൻ സഹായിച്ചവരെ കണ്ടെത്താൻ ശ്രമം നടന്നുവരികയാണ്. ആയങ്കിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോതമംഗലം പൊലീസ് ഇന്ന് തലശ്ശേരി കോടതിയിൽ നൽകും. അർജുൻ ആയങ്കിക്ക് ഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്ത് തുടരുകയാണ്. ഗുണ്ടകളെ നിരീക്ഷിക്കുന്നതോടൊപ്പം ഇവർക്കുള്ള സാമ്പത്തിക സഹായവും പൊലീസ് പരിശോധിക്കുകയാണ്. ഗുണ്ടകള്‍ക്കെതിരായ നടപടിയെ കുറിച്ച് വിശദാംശങ്ങള്‍ ഓരോ ദിവസവും പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. രഹസ്യമായി നീക്കങ്ങള്‍ നടത്തണെമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.