തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കോൺഗ്രസുകാരുടെ തമ്മിലടി: പൊട്ടിക്കരഞ്ഞ് ഡിസിസി സെക്രട്ടറി സജീവൻ

കെ മുരളീധരൻ അനുകൂലികളും ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലായിരുന്നു സംഘര്‍ഷം

Congress workers fight at Thrissur DCC office

തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കോൺഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു. കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരൻ അനുകൂലികളും ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂര്‍ അനുകൂലികളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. ഇന്ന് വൈകിട്ട് ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം.

ഡിസിസി ഓഫീസിൻ്റെ താഴത്തെ നിലയിൽ സജീവൻ കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോൺഗ്രസ് പ്രവര്‍ത്തകരായ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്.

തോൽവിക്ക് പിന്നാലെ തൃശ്ശൂരിലുണ്ടായ പോസ്റ്റർ യുദ്ധത്തിന്റെ  ബാക്കിയായിരുന്നു ഇന്നത്തെ സംഭവങ്ങൾ. ഡിസിസി യോഗത്തിൽ സജീവൻ കുര്യച്ചിറക്ക് ഒപ്പം ഉണ്ടായിരുന്ന സുരേഷ് എന്ന യുവാവാണ് പോസ്റ്റർ ഒട്ടിച്ചതെന്ന് ജോസ് വള്ളൂർ ആരോപിച്ചു. സുരേഷിനെ ചോദ്യം ചെയ്തത് സജീവൻ കുര്യച്ചിറയെ ചൊടിപ്പിച്ചു. സജീവൻ ഇടപെട്ടതോടെ ജോസും സജീവനും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് തന്നെ പിടിച്ചുതള്ളി എന്നാണ് സജീവൻ കുര്യച്ചിറ ആരോപിക്കുന്നത്. പിന്നാലെയാണ് സജീവൻ കുര്യച്ചിറ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

വിവരമറിഞ്ഞാണ് കൂടുതൽ പ്രവര്‍ത്തകര്‍ ഡിസിസി ഓഫീസിലേക്ക് എത്തിയത്. പിന്നീടായിരുന്നു സംഘര്‍ഷം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശ്ശൂരിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios