വിവാദത്തില്‍ നിന്ന് തലയൂരി സര്‍ക്കാര്‍; 5000 കോടിയുടെ ഇഎംസിസി-കെഎസ്ഐഡിസി ധാരണാപത്രം റദ്ദാക്കി
ഇഎംസിസിയും-കെഎസ്ഐഎന്‍സിയും ചേര്‍ന്ന് ഒപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കെഎസ്‌ഐഎൻസിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മ്മിക്കാനുള്ള ധാരണപത്രമായിരുന്നു ഇത്.
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരണാപത്രം റദ്ദാക്കി സർക്കാർ. തീരമേഖലയിൽ യുഡിഎഫും ലത്തീൻസഭയും കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴാണ് വിവാദത്തിൽ തലയൂരാനുള്ള സർക്കാർ ശ്രമം. എല്ലാം സൂതാര്യമാണ്, കരാറില്ല എന്നൊക്കെയുള്ള വാദങ്ങളുമായി അധികം പിടിച്ചുനിൽക്കാനാകില്ലെന്ന തിരിച്ചറിവാണ് ഇഎംസിസിയിൽ പ്രധാന ധാരണപത്രം റദ്ദാക്കാൻ കാരണം.
പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായ മന്ത്രി തന്നെയാണ് തന്‍റെ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നിദ്ദേശിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. അസൻഡിലെ ധാരണാപത്രത്തിന്‍റെ തുടർച്ചയായി ട്രോളറുകൾ ഉണ്ടാക്കാൻ കെഎസ്ഐഎൻഎലും ഇഎംസിസിയും തമ്മിലൊപ്പിട്ട ധാരണാപത്രം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
ഇപ്പോഴും പള്ളിപ്പുറത്ത് ഇഎംസിസിക്ക് വ്യവസായവകുപ്പ് നാലേക്കർ അനുവദിച്ചത് റദ്ദാക്കുന്നതിൽ അന്തിമ തീരുമാനമെടുത്തില്ല. ഇഎംസിസി ഭൂമിവില ഇതുവരെ അടയ്ക്കാത്തതിനാൽ ഇതും പുനപരിശോധിക്കാനാണ് സാധ്യത. ധാരണാപത്രങ്ങൾ റദ്ദാക്കി തലയൂരാൻ ശ്രമിക്കുമ്പോഴും വിവാദം വിടാൻ പ്രതിപക്ഷം ഒരുക്കമല്ല