വിവിധ ജോലികൾക്കായി സെഗുറോയ്ക്ക് സാധനങ്ങളും, യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ചു നൽകിയവർക്കാണ് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത്

തിരുവനന്തപുരം: ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കി ഒന്ന രവർഷം കഴിഞ്ഞിട്ടും പണം ലഭിക്കാത്തിൽ പ്രതിഷേധിച്ച് കരാറുകാർ ഇൻകലിന്റെ ഓഫീസ് ഉപരോധിച്ചു. 280- പേർക്കായി എട്ടു കോടി രൂപയാണ് കൊടുക്കേണ്ടത്. പലതവണ ആവശ്യപ്പെട്ടിട്ടും തുക നൽകാതെ വന്നതിനെ തുടർന്നാണ് കരാറുകാർ ഇൻകലിൻറെ ഓഫീസ് ഉപരോധിച്ചത്.

പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇൻകൽ. സംസ്ഥാനത്ത് വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരുന്ന സെഗുറോ എന്ന കമ്പനിയുടെ 65 ശതമാനം ഓഹരികൾ ഇൻകൽ വാങ്ങിയിരുന്നു. പിന്നീട് കമ്പനി നഷ്ടത്തിലായി. നിർമ്മാണത്തിലെ ഗുണമേന്മയില്ലായ്മ മൂലം ചില ജോലികൾ സർക്കാർ തന്നെ ഇടപെട്ട് നിർത്തി വയ്പ്പിച്ചു. വിവിധ ജോലികൾക്കായി സെഗുറോയ്ക്ക് സാധനങ്ങളും, യന്ത്രങ്ങളും തൊഴിലാളികളെയും എത്തിച്ചു നൽകിയവർക്കാണ് മാസങ്ങൾ കഴിഞ്ഞിട്ടും തുക ലഭിക്കാത്തത്. 

ഉപരോധത്തെ തുടർന്ന് പൊലീസ് ഇടപെട്ട് ചർച്ച നടത്തി. ലഭിക്കാനുള്ള തുക സംബന്ധിച്ച കണക്കും കരാറുകാർക്ക് കൈമാറി. വിവരങ്ങൾ ഡയറക്ടർ ബോർഡ് അംഗങ്ങളെയും ചെയർമാനായ വ്യവസായ വകുപ്പ് മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും ഡയറക്ടർ ബോർഡ് തീരുമാനം ഒരാഴ്ചക്കുള്ളിൽ അറിയിക്കാമെന്നും അധികൃതർ പറഞ്ഞതിനെ തുടർന്നാണ് ഉപരോധം ആവസാനിപ്പിച്ചത്. സർക്കാരിൽ നിന്നും കിട്ടാനുള്ള 26 കോടി രൂപ ലഭാക്കാത്തതാണ് പണം നൽകാൻ തടസ്സമെന്നാണ് ഇൻകൽ അധികൃതർ പറയുന്നത്.